ISLTop Stories

അയ്‌മെന്‍ ഡബിള്‍, നോര്‍ത്തീസ്റ്റിനെ അരിഞ്ഞു വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സ് പട!

യുവതാരങ്ങളുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ 3-0 ന് കീഴടക്കി. ടൂര്‍ണമെന്റിലെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്സിന്. ഗ്രൂപ്പ് ഡിയിലെ ആദ്യ കളിയില്‍ സുദേവ ഡല്‍ഹി എഫ്സിയുമായി സമനിലയില്‍ പിരിഞ്ഞ ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ കളിയില്‍ കരുത്തരായ ഒഡീഷ എഫ്സിയോട് തോറ്റിരുന്നു. ഇരട്ടഗോളുമായി മുഹമ്മദ് അയ്മെനാണ് നോര്‍ത്ത് ഈസ്റ്റിനെതിരെ തിളങ്ങിയത്. മുഹമ്മദ് അജ്സല്‍ മറ്റൊരു മനോഹര ഗോള്‍ നേടി

സച്ചിന്‍ സുരേഷ്, എച്ച് മര്‍വാന്‍, തേജസ് കൃഷ്ണ, പി ടി ബാസിത്, അരിത്ര ദാസ്, മുഹമ്മദ് അസ്ഹര്‍, വിബിന്‍ മോഹനന്‍, ഗൗരവ്, മുഹമ്മദ് അയ്മെന്‍, റോഷന്‍ ഗിഗി, മുഹമ്മദ് അജ്സല്‍ എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ തുടര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ജാക്സണ്‍ സിങ്, ജോണിറബ, സാംപോവ് റോങ്മീ, ബിഷ്ണു റബ, ചിരണ്‍ജീത് ഗൊഗോയ്, ഡെനിസ് ബോഡോ, ബസന്ത ബോറോ, മുക്താസന ശര്‍മ, മധുജ്യ ബോറ, ദിപു മിര്‍ധ, ആല്‍ഫ്രെഡ് ലാല്‍റുവോത്സാങ് എന്നിവരും ഇറങ്ങി.

അവസാന കളിയില്‍ ഒഡീഷ എഫ്സിയോട് തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് യുവനിര നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നല്ല തുടക്കമാണ് കുറിച്ചത്. കളിയുടെ ഒമ്പതാം മിനിറ്റില്‍ ഗൗരവിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പറെ പരീക്ഷിച്ചു. പതിനാലാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ അപകടകരമായ മുന്നേറ്റത്തെ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ബോക്സിന് പുറത്തിറങ്ങി തടഞ്ഞു. ബ്ലാസ്റ്റേഴ്സ് പ്രതിരോധം നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റനിരയെ അനായാസം കയറാന്‍ അനുവദിച്ചില്ല. ഇരുപതാം മിനിറ്റില്‍ സച്ചിന്റെ മറ്റൊരു മിന്നുന്ന സേവ് കണ്ടു. ഇക്കുറി ബോക്സിന് പുറത്തുനിന്നുള്ള കരുത്തുറ്റ ഷോട്ടായിരുന്നു. വലതുവശത്തേക്ക് ചാടിവീണ സച്ചിന്‍ ഒറ്റക്കൈ കൊണ്ട് അതിനെ തട്ടിയകറ്റി.

പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ പ്രത്യാക്രമണമായിരുന്നു. റോഷന്റെ ഫ്രീകിക്ക് മാര്‍വാനിലേക്ക്. മാര്‍വാന്റെ ഹെഡര്‍ ലക്ഷ്യത്തിലെത്തിയില്ല. 28 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. കൂട്ടായ നടത്തിയ ആക്രമണത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മേഖല തകര്‍ന്നു. അവരുടെ പ്രതിരോധം ചിതറി. ആദ്യം അജ്സല്‍. ഗോള്‍മുഖത്തുണ്ടായ ഗൗരവിലേക്ക് ബോക്സിന്റെ വലതുഭാഗത്ത് നിന്ന് അജ്സല്‍ പാസ് നല്‍കി.

ഗൗരവ് നേരെ ലക്ഷ്യത്തിലേക്ക് തൊടുത്തു. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം അതിനെ തടഞ്ഞു. പന്ത് ഇടതുവശത്ത് അയ്മനിലേക്ക്. ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി അയ്മന്റെ അടി നോര്‍ത്ത് ഈസ്റ്റ് വല തകര്‍ത്തു. ലീഡ് നേടിയ ശേഷം മിന്നുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. മുപ്പത്താറാം മിനിറ്റില്‍ ഗൗരവിന്റെ പാസ് പിടിച്ചെടുത്ത് അജ്സല്‍ ഷോട്ട് പായിച്ചെങ്കിലും ഗോള്‍ കീപ്പറുടെ കൈയിലേക്കായി. 42ാം മിനിറ്റില്‍ റോഷന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. ആധികാരിക പ്രകടനത്തിനൊപ്പം ഒരു ഗോള്‍ ലീഡുമായി ബ്ലാസ്റ്റേഴ്സ് ഇടവേളക്ക് പിരിഞ്ഞു.

രണ്ടാംപകുതിയും മികച്ച രീതിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. അമ്പതാം മിനിറ്റില്‍ അയ്മന്റെ ഇടതുവശത്തുനിന്നുള്ള കരുത്തുറ്റ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ ജാക്സണ്‍ ആയാസപ്പെട്ട് പിടിച്ചെടുക്കുകയായിരുന്നു. ഏറെനേരം ബ്ലാസ്റ്റേഴ്സിനെ തടയാന്‍ നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞില്ല. 55ാം മിനിറ്റില്‍ രണ്ടാം ഗോളും അവര്‍ വഴങ്ങി. ഇക്കുറി അജ്സലാണ് ലക്ഷ്യം കണ്ടത്. ബോക്സിന് തൊട്ടരികെവച്ച് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി അജ്സല്‍ അവരുടെ വല കുലുക്കി. അസ്ഹറാണ് അവസരമൊരുക്കിയത്. ബ്ലാസ്റ്റേഴ്സ് കളിയില്‍ പൂര്‍ണമായും ആധിപത്യം നേടി. 60ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളിന് അരികെയെത്തി. അജ്സലിന്റെ ഗോള്‍ ശ്രമം ഗോള്‍മുഖത്ത് വച്ച് പ്രതിരോധം തടയുകയായിരുന്നു. പിന്നാലെ ബാസിതിന്റെ ഷോട്ട് വരയ്ക്ക് മുന്നില്‍വച്ചും തടഞ്ഞു.

68ാം മിനിറ്റില്‍ ഗോളടിക്കാരന്‍ അജ്സലിന് പകരം ശുഭ കളത്തിലെത്തി. 72ാം മിനിറ്റില്‍ ഗൗരവ് മുന്നേറിയെങ്കിലും ബോക്സില്‍ അവസാനിച്ചു. 73ാം മിനിറ്റില്‍ ഗൗരവിന് കിട്ടിയ സുവര്‍ണാവസരം പാഴായി. ഗോള്‍ കീപ്പറെയും മറികടന്നെങ്കിലും അടി പുറത്തേക്കായി. 87ാം മിനിറ്റില്‍ വിബിന് പകരം ജസീമെത്തി. പിന്നാലെ ബ്ലാസ്റ്റേഴ്സ് മൂന്നാംഗോളും നേടി. അസ്ഹറിന്റെ ലോങ് ബോള്‍ പിടിച്ചെടുത്ത് കുതിച്ച അയ്മനെ മനോഹരമായി മുന്നേറി. ഗോള്‍ കീപ്പര്‍ ജാക്സണ്‍ അവസരം നല്‍കാതെ പന്ത് തൊടുത്തു. രണ്ടാം ഗോളിലൂടെ അയ്മെന്‍ ബ്ലാസ്റ്റേഴ്സിന്റെ ജയവും പൂര്‍ത്തിയാക്കി. 31 ന് ആര്‍മി ഗ്രീനുമായാണ് ഗ്രൂപ്പ് ഡിയിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. നിലവില്‍ നാല് പോയിന്റുമായി മൂന്നാമതാണ് ബ്ലാസ്റ്റേഴ്സ്.

Related Articles

Leave a Reply

Back to top button