Cricket

അവനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അത് അനീതിയാണ്!! ബിസിസിഐയ്ക്ക് ഹര്‍ഭജന്റെ മുന്നറിയിപ്പ്

ഏതാനും ദിവസങ്ങള്‍ക്കകം ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നിരിക്കെ, ടീമില്‍ ഇടം നേടാന്‍ താരങ്ങളുടെ മത്സരമാണ് നടക്കുന്നത്.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് ഏറ്റവും പ്രധാന മത്സരം. കെ.എല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരാണ് മത്സരത്തില്‍ മുന്‍നിരയിലുള്ളത്,

ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, ധ്രുവ് ജൂറല്‍ എന്നിവര്‍ മത്സരത്തില്‍ പിന്നിലാണ്. അതേ സമയം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ് മത്സരത്തിലേക്കെത്തിയ അപ്രതീക്ഷിത താരം.

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റിന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചിരുന്നു. ലഖ്നൗവിന്റെ തട്ടകമായ എകാന സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് ലഖ്നൗ നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ധ്രുവ് ജൂറലിന്റെയും റെക്കോഡ് പാര്‍ട്ണര്‍ഷിപ്പിന്റെ മികവിലാണ് വിജയം സ്വന്തമാക്കിയത്. ഇരുവരും അര്‍ധ സെഞ്ചുറിയും നേടി.

33 പന്തില്‍ നാലു സിക്‌സും ഏഴ് ഫോറും അടക്കം 71 റണ്‍സ് അടിച്ചു കൂട്ടിയ സഞ്ജു തന്നെയാണ് കളിയിലെ താരം.

ഇതോടെ പല മുന്‍ താരങ്ങളും സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഹര്‍ഭജന്‍ സിംഗും താരത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കില്‍ താരത്തോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമതെന്ന് ഹര്‍ഭജന്‍ ബിസിസിഐയെ താക്കീത് ചെയ്തു.

‘ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഇന്ത്യന്‍ എന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണാണ് എന്റെ നമ്പര്‍ വണ്‍ ചോയ്സ്.

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ അദ്ദേഹം മത്സരങ്ങള്‍ വിജയിക്കുന്നു, അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതാണ്. അവന്‍ സമ്മര്‍ദത്തിനിരയായി കണ്ട നിമിഷങ്ങളൊന്നുമില്ല.

അദ്ദേഹം ആക്രമണാത്മകമായി കളിക്കുകയും ആവശ്യമുള്ളപ്പോള്‍ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. സാംസണ്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്, നിങ്ങള്‍ക്ക് അവനെ പുറത്താക്കാന്‍ ഒരു മാര്‍ഗവുമില്ല.

അയാള്‍ക്ക് അവസരം ലഭിച്ചില്ലെങ്കില്‍, അവനോട് നിങ്ങള്‍ കടുത്ത അനീതി കാണിച്ചെന്ന് ഞാന്‍ പറയും. സെലക്ടര്‍മാര്‍ അവനെ അവഗണിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഹര്‍ഭജന്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

സഞ്ജുവിന് പുറമെ ജൂറല്‍ 34 പന്തില്‍ നിന്ന് രണ്ട് സിക്സും 5 ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ച വച്ചു. ഇരുവരും ചേര്‍ന്ന് അപരാജിതമായ നാലാം വിക്കറ്റില്‍ 121 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Related Articles

Back to top button