Cricket

ഉജ്ജ്വല പ്രകടനം, എന്നിട്ടും ഇറങ്ങുന്നത് എട്ടാം നമ്പരില്‍!! ധോണിയുടെ ഈ നീക്കത്തിന്റെ കാരണം വെളിപ്പെടുത്തി സ്റ്റീഫന്‍ ഫ്‌ളെമിംഗ്

പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇതിഹാസ താരം എംഎസ് ധോണി ഈ ഐപിഎല്ലില്‍ നടത്തുന്നത്. ഈ 42-ാം വയസിലും യുവതാരങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത ഫിനിഷിംഗ് മികവും താരം പ്രദര്‍ശിപ്പിക്കുന്നു.

ഈ ഐപിഎല്ലില്‍ ഇതുവരെ അഞ്ചിന്നിംഗ്‌സുകളായി 87 റണ്‍സ് നേടിയ താരം ഒരു കളിപോലും ഔട്ടായില്ലെന്നതും ശ്രദ്ധേയമാണ്. 255.88 എന്ന വിസ്മയകരമായ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2024 സീസണില്‍ എംഎസ് ധോണി ടീമിനായി ഫിനീഷിംഗ് റോളില്‍ മാത്രം കളിക്കുന്നതിന്റെ കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ ടീമിന്റെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിംഗ്.

ഇതിഹാസ വിക്കറ്റ് കീപ്പര്‍-ബാറ്ററെ ഇപ്പോഴും കാല്‍മുട്ടിനേറ്റ പരിക്ക് പൂര്‍ണമായും വിട്ടുമാറിയിട്ടില്ലെന്നും അതിനാലാണ് മികച്ച ഫോമിലായിരുന്നിട്ടും ടോപ് ഓര്‍ഡറില്‍ ധോണി ബാറ്റ് ചെയ്യാത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ധോണിയുടെ ഈ സീസണിലെ പ്രകടനം ഞങ്ങളെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം പ്രീ സീസണില്‍ അത്രയും മികച്ച രീതിയിലാണ് ധോണി മുന്നൊരുക്കം നടത്തിയത്.

കഴിയുന്ന അത്ര കാലം ധോണി കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഞങ്ങള്‍ക്ക് അവനെ ഈ ടൂര്‍ണമെന്റിന്റെ ഭാഗമായി കാണണം.

അവന്റെ കാല്‍മുട്ടിന് ഒരു പ്രശ്നമുണ്ടായിരുന്നു. അതില്‍ നിന്ന് അവന്‍ ഇപ്പോഴും സുഖം പ്രാപിച്ചുവരികയാണ്.

അതിനാലാണ് അദ്ദേഹത്തിന് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിശ്ചിത അളവിലുള്ള പന്തുകള്‍ നല്‍കുന്നത്. ആ സ്ഥലം അവന്‍ അടക്കി ഭരിക്കുകയാണ്.

ടോപ് ഓര്‍ഡറിലെ മറ്റെല്ലാ താരങ്ങളും തങ്ങളുടേതായ സ്ഥാനത്ത് തിളങ്ങുമ്പോള്‍ എവിടെയാണ് ധോണി കളിപ്പിക്കാനാവുക. ധോണി ഞങ്ങളുടെ ടീമിനൊപ്പമുള്ളതാണ് ഏറ്റവും അഭിമാനം. ടീമിന്റെ ഹൃദയമിടിപ്പാണ് ധോണി. അവനോടൊപ്പമുള്ള എല്ലാ നിമിഷങ്ങളും ടീം ആസ്വദിക്കുകയാണ് ഫ്‌ളമിംഗ് പറഞ്ഞു.

മുംബൈ-ചെന്നൈ മത്സരത്തില്‍ അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ തുടര്‍ച്ചയായി മൂന്നു പന്തില്‍ സിക്‌സര്‍ പറത്തി ധോണി ഏവരെയും ഞെട്ടിച്ചിരുന്നു. ആ ഒരു പ്രകടനമാണ് ചെന്നൈയെ 200 കടത്തിയതും ജയത്തില്‍ നിര്‍ണായകമായതും.

Related Articles

Back to top button