Cricket

രോഹിതിനെ ട്വന്റി20 ലോകകപ്പില്‍ ക്യാപ്റ്റനാക്കരുത് !! ഈ മുംബൈ താരമാകണം ഇന്ത്യയെ നയിക്കേണ്ടത്

വരാന്‍ പോകുന്ന ട്വന്റി20 ലോകകപ്പില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മുന്‍ ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ.

”രോഹിത് ശര്‍മയെ ക്യാപ്റ്റനായി നിയമിച്ചത് ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റത്തിനു തടസ്സമാകും. ട്വന്റി20 ഫോര്‍മാറ്റില്‍ നയിക്കാനായി ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഹിത്തിനെ തിരഞ്ഞെടുക്കുന്നത് ഉചിതമല്ല.” ജോയ് ഭട്ടാചാര്യ ഒരു കായിക മാധ്യമത്തോടു പറഞ്ഞു.

”രോഹിത് ശര്‍മയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം മികച്ചൊരു ക്രിക്കറ്ററാണ്. എന്നാല്‍ രോഹിത് ശര്‍മ ഇപ്പോള്‍ ഫോമിലല്ല. വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരൊക്കെ ഓപ്പണര്‍മാരാകാന്‍ മികവുള്ളവരാണ്.

രോഹിത് ക്യാപ്റ്റനായാല്‍ അദ്ദേഹം തന്നെ ഓപ്പണറായി ഇറങ്ങും. അപ്പോള്‍ ഫോമിലുള്ള ഈ താരങ്ങള്‍ക്ക് ബാറ്റിംഗ് ക്രമത്തില്‍ താഴേക്കു പോകേണ്ടിവരും.” ജോയ് ഭട്ടാചാര്യ വ്യക്തമാക്കി.

രോഹിത് ശര്‍മയ്ക്കു പകരം ജസ്പ്രീത് ബുംറ ടീമിനെ നയിക്കണമെന്നാണ് ജോയ് ഭട്ടാചാര്യയുടെ അഭിപ്രായം. ബൗളറെന്ന നിലയില്‍ ബുംറ ടീമിലെ പ്രധാന അംഗമാണെന്നും ജോയ് പറഞ്ഞു.

രോഹിത് കരിയറില്‍ എല്ലാം നേടിയിട്ടുണ്ട്, പക്ഷേ ലോകകപ്പ് മാത്രം വിജയിക്കാന്‍ സാധിച്ചിട്ടില്ല. രോഹിത് മികച്ച രീതിയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കുന്നതു കാണാനാണു ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022ലെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ തോറ്റതിനു ശേഷം രോഹിത് ശര്‍മ ഏറെക്കാലം ട്വന്റി20 കളിച്ചിരുന്നില്ല. ഒരു വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണു താരം കളിക്കാനിറങ്ങിയത്.

ബിസിസിഐ സെക്രട്ടറി ജയ്ഷാ പിന്തുണച്ചതോടെ രോഹിത് ട്വന്റി20യിലേക്കു മടങ്ങിയെത്തുകയായിരുന്നു. രോഹിത് ശര്‍മയെ ഈ വര്‍ഷമാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറ്റിയത്. ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ ക്യാപ്റ്റന്‍.

ഈ ഐപിഎല്‍ സീസണില്‍ ഭേദപ്പെട്ട പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ച വയ്ക്കുന്നത്. ഒമ്പതു മത്സരങ്ങളില്‍ നിന്ന് 311 റണ്‍സാണ് താരം ഇതുവരെ നേടിയത്. 39 ശരാശരിയും 160 സ്‌ട്രൈക്ക്‌റേറ്റുമുണ്ട് താരത്തിന്. അതേസമയം കളിച്ച ഒമ്പതു മത്സരങ്ങളില്‍ ആറിലും പരാജയപ്പെട്ട മുംബൈ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനക്കാരാണ്.

Related Articles

Back to top button