Cricket

ഇംഗ്ലീഷ് താരങ്ങള്‍ മടങ്ങുന്നു !! സഞ്ജുവിനും സംഘത്തിനും വന്‍ തിരിച്ചടി; ഏറ്റവും വലിയ നഷ്ടം പഞ്ചാബിന്

ഐപിഎല്ലില്‍ നിന്ന് ഇംഗ്ലീഷ് താരങ്ങള്‍ മടങ്ങുന്നു. തങ്ങളുടെ താരങ്ങളെ തിരിച്ചു വിളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.

ഐപിഎല്‍ പ്ലേ ഓഫിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ് ബട്ലര്‍.

ഇതിനോടകം രണ്ട് മാച്ച് വിന്നിംഗ് സെഞ്ചുറികള്‍ നേടിയ താരത്തിന്റെ അഭാവം രാജസ്ഥാന് വലിയ നഷ്ടം സമ്മാനിക്കുമെന്ന് തീര്‍ച്ച.

അതേസമയം നഷ്ടം രാജസ്ഥാന് മാത്രമല്ല. കൊല്‍ക്കത്തയ്ക്കും ഇത് പ്രശ്‌നമാണ്. 392 റണ്‍സുമായി ടൂര്‍ണമെന്റിലെ ആറാമത്തെ മികച്ച റണ്‍വേട്ടക്കാരനായ ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ട് പോകുന്നത് കൊല്‍ക്കത്തയ്ക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കും. ഫിലിപ്പ് സാള്‍ട്ട്- സുനില്‍ നരെയ്ന്‍ സഖ്യത്തിന്റെ ബലത്തിലാണ് കൊല്‍ക്കത്ത മിക്ക മത്സരങ്ങളും വിജയിച്ചത്.

എന്നാല്‍ ഏറ്റവും പ്രശ്‌നം സൃഷ്ടിക്കുന്നത് പഞ്ചാബ് കിംഗ്‌സിനാണ് പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉറപ്പിക്കാന്‍ എല്ലാ മത്സരവും ജയിക്കേണ്ട പഞ്ചാബിനായി മൂന്ന് പ്രധാന ഇംഗ്ലീഷ് താരങ്ങളാണ് കളിക്കുന്നത്. പഞ്ചാബിന്റെ ക്യാപ്റ്റന്‍ സാം കറന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ എന്നീ താരങ്ങള്‍ ടീമിലെ നിര്‍ണായക സാന്നിദ്ധ്യങ്ങളാണ്.

കൊല്‍ക്കത്തയ്ക്കതെിരേ റെക്കോഡ് ചേസിംഗ് നടത്താന്‍ പഞ്ചാബിനെ സഹായിച്ചത് ജോണി ബെയര്‍സ്‌റ്റോ 45 പന്തില്‍ നേടിയ അപരാജിത സെഞ്ചുറിയാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ മൊയീന്‍ അലിയും കളിക്കുന്നുണ്ട്. വില്‍ ജാക്സ്, റീസെ ടോപ്ലി എന്നിവര്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനു വേണ്ടിയും കളിക്കുന്നുണ്ട്.

ട്വന്റി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനെതിരെ നാല് ട്വന്റി20 മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. അതുകൊണ്ടാണ് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. മെയ് 22നാണ് ആദ്യ ട്വന്റി20.

അതേസമയം, ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബട്ലര്‍ നയിക്കുന്ന ടീമില്‍ ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ തിരികെയെത്തി.

ക്രിസ് വോക്സ്, ഡേവിഡ് മലാന്‍, ബെന്‍ സ്റ്റോക്സ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടീമിലേക്ക് പരിഗണിക്കരുതെന്ന് സ്റ്റോക്സ് ആവശ്യപ്പെട്ടിരുന്നു. മെയ് 31ന് വിന്‍ഡീസിലേക്ക് പറക്കുന്ന ഇംഗ്ലണ്ട് ജൂണ്‍ നാലിന് ബാര്‍ബഡോസില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ നേരിടും.

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), മോയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോനാഥന്‍ ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, സാം കുറാന്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്ക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, മാര്‍ക്ക് വുഡ്.

Related Articles

Back to top button