Cricket

എന്റെ മക്കളുടെ കല്യാണം ആകുമ്പോഴെങ്കിലും പണം തരുമോ !! മുന്‍ ഐപിഎല്‍ ടീമിനെതിരേ തുറന്നടിച്ച് ശ്രീശാന്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കേരളത്തിന്റെ ഐഡന്റിറ്റിയായിരുന്നു കൊച്ചിന്‍ ടസ്‌കേഴ്‌സ് കേരള. കേവലം ഒരു സീസണില്‍ മാത്രമേ കളിക്കാനായുള്ളൂവെങ്കിലും മലയാളികള്‍ നെഞ്ചേറ്റിയിരുന്ന ടീമായിരുന്നു ഇത്.

2011ല്‍ ഐപിഎല്‍ കളിച്ച കൊച്ചി ടസ്‌കേഴ്സ് ഐപിഎല്‍ നിയമങ്ങളുടെ ലംഘനത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുകയായിരുന്നു.

ഇപ്പോള്‍ ടസ്‌കേഴ്സിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും മലയാളിയുമായി എസ് ശ്രീശാന്ത്.

ടീമില്‍ കളിച്ച താരങ്ങള്‍ക്ക് ഇപ്പോഴും ഒരുപാട് പണം ലഭിക്കാനുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ബ്രണ്ടന്‍ മക്കല്ലം, മഹേള ജയവര്‍ദ്ധന, മുത്തയ്യ മുരളീധരന്‍, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ കളിച്ച ടീമാണ് കൊച്ചിന്‍ ടസ്‌കേഴ്സ്.

ഐപിഎല്‍ വിടുമ്പോള്‍ ബിസിസിഐ നിങ്ങളുടെ ബാധ്യതകളെല്ലാം തീര്‍ത്തിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് ഇപ്പോഴും പണം ലഭിച്ചിട്ടില്ല. തന്റെ മക്കളുടെ വിവാഹം ആകുമ്പോഴെങ്കിലും ഈ പണം ലഭിക്കുമെന്ന് കരുതുന്നുവെന്നും ശ്രീശാന്ത് പ്രതികരിച്ചു.

കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കൊച്ചി ടസ്‌കേഴ്സ് കളിക്കേണ്ടതായിരുന്നു. പക്ഷേ ആദ്യ വര്‍ഷം തന്നെ അവര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായി.

ആരും ഇതിനെക്കുറിച്ച് സംസാരിക്കുന്നുപോലുമില്ല. ഇപ്പോള്‍ മുതല്‍ ഇക്കാര്യത്തില്‍ സംസാരിച്ചു തുടങ്ങണമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

2011 സീസണില്‍ 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും പല കളികളും അവസാന പന്തുകളിലാണ് അവര്‍ പരാജയപ്പെട്ടത്. രണ്ടു ജയം കൂടിയുണ്ടായിരുന്നെങ്കില്‍ പ്ലേ ഓഫില്‍ കടക്കാനും അവര്‍ക്കാകുമായിരുന്നു.

Related Articles

Back to top button