Football

എതിരാളികളുടെ പോലും കൈയടി നേടി എമി മാര്‍ട്ടിനസിന്റെ സത്പ്രവര്‍ത്തി!!

ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പറുമാരില്‍ ഒരാളാണ് അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ്. മികച്ച സേവുകള്‍ നടത്തിയും അസുലഭ നിമിഷങ്ങള്‍ സമ്മാനിച്ചും ആരാധകര്‍ക്കിടയില്‍ സ്ഥാനം പിടിക്കാന്‍ ഇതിനോടകം തന്നെ എമിക്ക് സാധിച്ചിട്ടുണ്ട്.

അര്‍ജന്റീന എന്ന ടീമിനെ ലോകത്തിന്റെ നിറുകയില്‍ എത്തിക്കുന്നതില്‍ നിര്‍ണാകയക പങ്കാണ് എമി മാര്‍ട്ടിനെസ് വഹിച്ചത്. തകര്‍ന്നടിച്ച അര്‍ജന്റൈന്‍ ടീമിനെ സ്‌കാലോനി പടുത്തുയര്‍ത്തുമ്പോള്‍ ആ ടീമിലെ നിര്‍ണായക താരമായി എമിയും മാറി കഴിഞ്ഞിരുന്നു.

അന്താരാഷ്ട്ര കിരീടങ്ങള്‍ നേടാന്‍ ബുദ്ധിമുട്ടിയിരുന്ന മെസിയെയും അര്‍ജന്റീനയെയും കിരീടം സ്വപ്നം കാണാന്‍ പഠിപ്പിച്ചതില്‍ എമി എന്ന കാവല്‍ മാലാഖക്ക് വലിയ റോളുണ്ട്. ഗോള്‍ വലയത്തിന് മുന്നില്‍ കൈയും മെയ്യും മറന്ന് എമി ചിറക് വിരിക്കും.

പെനാല്‍റ്റികള്‍ തടുക്കുന്നതാണ് താരത്തിന്റെ ശക്തി. എതിരാളികളെ മാനസികമായി നേരിടാന്‍ എമിക്കുള്ള കഴിവ് പ്രത്യേകമാണ്. അര്‍ജന്റീന ഫുട്‌ബോളിന് പുതു ജീവന്‍ സമ്മാനിച്ച പുതുനിര താരങ്ങള്‍ കിരീടങ്ങള്‍ വാരി കൂട്ടിയപ്പോള്‍ നിര്‍ണായകമായത് എമിയുടെ പ്രകടനങ്ങളാണ്.

വിവാദങ്ങളുടെ നായകനാണ് മാര്‍ട്ടിനെസ് എങ്കിലും ഇപ്പോള്‍ അദ്ദേഹം ഫുട്‌ബോള്‍ ലോകത്തിന്റെ കയ്യടി നേടുകയാണ്. മഹത്വകരമായ ഒരു പ്രവര്‍ത്തിയാണ് എമിയുടെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.

എന്താണെന്നാല്‍, ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ അദ്ദേഹം ഉപയോഗിച്ച ഗ്ലവ്‌സുകള്‍ ഇപ്പോള്‍ ലേലത്തില്‍ വെച്ചിരിക്കുകയാണ്. ഇതിന്റെ ഉദ്ദേശമാണ് ആരാധകരെ അത്ഭുതപെടുത്തിയത്.

ക്യാന്‍സറില്‍ വലയുന്ന നിരവധി കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യമാണ് എമിയുടേത്. ലേലത്തില്‍ ലഭിക്കുന്ന പണം ക്യാന്‍സര്‍ രോഗികളായ കുട്ടികളെ ചികില്‍സിക്കാന്‍ ഉപയോഗിക്കും എന്നാണ് എമി ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്.

ഈ തീരുമാനത്തില്‍ ആരാധകര്‍ എമിയെ വാനോളം പുകഴ്ത്താനും മടിക്കുന്നില്ല. ഈ പ്രവര്‍ത്തിയിലൂടെ വിവാദ നായകന്റെ ഉള്ളിലെ നല്ല മനസിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

കോപ്പ അമേരിക്കയില്‍ ബ്രസീലിനെ തോല്‍പ്പിച്ചു കിരീട നേടിയപ്പോളും ഫിനാലിസ്മ കിരീടത്തില്‍ മുത്തമിട്ടപ്പോളും, എന്തിനേറെ ലോകകപ്പ് എന്ന സ്വപ്നത്തില്‍ മിശിഹയ്ക്ക് താങ്ങായി കൂടെ നിന്നതും എമി തന്നെ.

കോപ്പ അമേരിക്കയിലും, ലോകകപ്പിലും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും മാര്‍ട്ടിനെസ് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിട്ടപ്പോള്‍ അവസാന നിമിഷത്തെ ആ സേവ് അര്‍ജന്റൈന്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല.

തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലും അദ്ദേഹം മികവ് കാണിച്ചു. അങ്ങനെ ലോകകപ്പ് എന്ന അര്‍ജന്റീനക്കാരുടെ മോഹവും സഫലമായി. ഇതിനെല്ലാം ഉപരി വിവാദങ്ങളുടെ നായകനും കൂടിയാണ് എമി മാര്‍ട്ടിനെസ്.

ലോകകപ്പ് ഫൈനലില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലവ് നേടിയതിന് ശേഷം അദ്ദേഹം നടത്തിയ ആഘോഷ പ്രകടനങ്ങള്‍ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു.നിരവധി വിമര്‍ശനങ്ങളാണ് എമിക്ക് നേരിടേണ്ടി വന്നത്.

ആ ആഘോഷത്തില്‍ താന്‍ ഒട്ടും അഭിമാനിക്കുന്നില്ല എന്നും അത് തനിക്ക് പറ്റിയ ഒരു തെറ്റാണെന്നും എമി മനസ് തുറന്നിരുന്നു. അതുപോലെ തന്നെ ഫൈനലിനു ശേഷം അര്‍ജന്റീനയില്‍ നടന്ന ആഘോഷങ്ങള്‍ക്കിടയില്‍ എമ്പാപ്പയെ പരിഹസിച്ചതും വിവാദമായിരുന്നു.

Related Articles

Back to top button