Cricket

ഈ ടീമുമായിട്ടാണ് പോവുന്നതെങ്കില്‍ ഉജ്ജ്വലമായിരിക്കും!! ലോകകപ്പ് ടീമില്‍ താന്‍ അതൃപ്തനാണെന്ന് മുന്‍ താരം

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു

ജൂണ്‍ ഒന്ന് മുതല്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിനുള്ള സ്‌ക്വാഡാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന സ്‌ക്വാഡിന്റെ വൈസ് ക്യാപ്റ്റന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്.

സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍ ഇടംകിട്ടിയത് മലയാളികളെയാകെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ശിവം ദുബെ, യുസ് വേന്ദ്ര ചഹല്‍ എന്നിവരും ടീമില്‍ ഇടംപിടിച്ചു.

സ്‌ക്വാഡിലെ സ്പിന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ടൂര്‍ണമെന്റില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.

രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ പേസര്‍മാരുടെ റോളില്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചു.

എന്നാല്‍ പേസ് നിരയില്‍ ബുംറ മാത്രമാണ് നിലവില്‍ മികച്ച പ്രകടനം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പേസ് സ്‌ക്വാഡില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും 1983യിലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗവുമായ മദന്‍ ലാല്‍.

‘വിക്കറ്റ് വീഴ്ത്തുന്നതിനും മത്സരങ്ങള്‍ വിജയിക്കുന്നതിനും ശക്തമായ പേസ് ആക്രമണം നിര്‍ണായകമാണ്. ബുംറ ഇന്ത്യയുടെ മികച്ച വിക്കറ്റ് വേട്ടക്കാരനാണ്. എന്നാല്‍ ഇന്ത്യക്ക് ബുംറയെ മാത്രം ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ്.

പാണ്ഡ്യയുടെ കാര്യക്ഷമത ഈയിടെ കുറഞ്ഞതായി തോന്നുന്നു. എന്നാല്‍ സിറാജ് എങ്ങനെ കളിക്കുമെന്നത് കണ്ടറിയണം. ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന് അവസരം നല്‍കിയിട്ടുണ്ട്,

ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പേസ് ലൈനപ്പില്‍ ബുംറയുടേയും സിറാജിന്റെയും അര്‍ഷ്ദീപിന്റെയും പ്രകടനങ്ങള്‍ നിര്‍ണായകമാകും. ഈ ബൗളിംഗ് നിരയില്‍ എനിക്ക് ആത്മവിശ്വാസമില്ല,’ മദന്‍ ലാല്‍ തുറന്നു പറയുന്നു.

ഫിനിഷര്‍ റോളില്‍ മികവു തെളിയിച്ച റിങ്കു സിംഗിനെ പതിനഞ്ചംഗ ടീമില്‍ നിന്ന് ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. സീസണിലെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് റിങ്കുവിനെ റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലേക്ക് മാറ്റിയത്.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍

Related Articles

Back to top button