Football

മെസിയെ തടഞ്ഞു നിര്‍ത്തി ദേഷ്യത്തോടെ പറഞ്ഞത് അക്കാര്യം; വെളിപ്പെടുത്തി സൗദി താരം!

സൗദി അറേബ്യയ്‌ക്കെതിരേ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ഷോക്കില്‍ നിന്ന് അര്‍ജന്റീന ഇതുവരെ മോചിതരായിട്ടില്ല. മല്‍സരത്തിലെ ജയം ആഘോഷിക്കുന്ന തിരക്കിലാണ് സൗദി താരങ്ങളും ആരാധകരും. ഇപ്പോഴിതാ ഗ്രൗണ്ടില്‍ നടന്ന ഒരു സംഭവത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സൗദി താരം.

സൗദി താരം അലി അലി ബുലയനിയാണ് ആ സംഭവത്തില്‍ വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നത്. അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍റ്റി മെസി ഗോളാക്കിയതിന് തൊട്ടുപിന്നാലെയാണ് അലി മെസിയുടെ അടുത്തെത്തി എന്തോ പരുഷമായി പറഞ്ഞത്. ആദ്യമൊന്ന് അന്തിച്ചു നിന്ന മെസി ചെറിയൊരു മന്ദഹാസത്തോടെ മടങ്ങുകയും ചെയ്തു. എന്താണ് അലി പറഞ്ഞതെന്ന ആലോചനയിലായിരുന്നു ആരാധകര്‍ പലരും.

ഇപ്പോള്‍ അലി തന്നെയാണ് താന്‍ മെസിയോട് എന്താണ് പറഞ്ഞതെന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. വലിയ ചീത്തയോ മോശം വാക്കുകളോ ഒന്നുമല്ല അലി മെസിക്കു നേരെ ഉപയോഗിച്ചത്. ‘നിങ്ങള്‍ ഒരിക്കലും ജയിക്കില്ല, നിങ്ങള്‍ ഒരിക്കലും ജയിക്കില്ല’ എന്നു രണ്ടുവട്ടം മെസിയോട് പറയുകയാണ് ചെയ്തതെന്ന് അദേഹം വെളിപ്പെടുത്തി.

സൗദിക്കെതിരായ മല്‍സരശേഷം മെസി എതിരാളികളെ പ്രശംസിക്കാനും മറന്നില്ല. സൗദി നല്ല കളിക്കാര്‍ അടങ്ങിയ സംഘമാണെന്നും അവരുടെ പോരാട്ടവീര്യം മികച്ചതായിരുന്നുവെന്നും മെസി കൂട്ടിച്ചേര്‍ത്തു. അടുത്ത മല്‍സരങ്ങളില്‍ തിരിച്ചു വരാന്‍ ശ്രമിക്കുമെന്നും സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീനയ്ക്ക് ഇനി രണ്ട് നിര്‍ണായക മല്‍സരങ്ങളാണ് ബാക്കിയുള്ളത്. മെക്‌സിക്കോ, പോളണ്ട് ടീമുകള്‍ക്കെതിരായ ഈ മല്‍സരങ്ങളില്‍ രണ്ടിലും അവര്‍ക്ക് ജയം അനിവാര്യമാണ്. ഗ്രൂപ്പ് സിയില്‍ സൗദിയാണ് മുന്നില്‍.

Related Articles

Back to top button