ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം എഡിഷന്റെ ഉദ്ഘാടന മല്‍സരത്തില്‍ താരമായത് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ പുതുനായകന്‍ റിതുരാജ് ഗെയ്ക്ക്‌വാദ് തന്നെ. നായക മികവിലും തന്ത്രത്തിലും മുന്‍ഗാമി എംഎസ് ധോണിയോളം പോന്നയാളാണെന്ന് ആദ്യ പോരാട്ടത്തില്‍ തന്നെ റിതു തെളിയിച്ചു.
ചെന്നൈയ്ക്കായി ഫീല്‍ഡിംഗ് സെറ്റ് ചെയ്ത് ബൗളര്‍മാരെ കൊണ്ടുവന്ന രീതികള്‍ ക്യാപ്റ്റന് വലിയ കൈയടികളാണ് നേടികൊടുത്തിരിക്കുന്നത്. തന്റെ പരിമിത വിഭവങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥനായ ധോണിയുടെ രീതികള്‍ തന്നെയാണ് റിതുരാജും പകര്‍ത്തിയത്.
ബംഗ്ലാദേശ് ഇടംകൈയന്‍ പേസര്‍ മുസ്താഫിസൂര്‍ റഹ്‌മാന്റെ വരവാണ് മല്‍സരത്തില്‍ ചെന്നൈയ്ക്ക് എഡ്ജ് നല്കിയത്. ആദ്യ സ്‌പെല്ലില്‍ തന്നെ 4 ബാംഗ്ലൂര്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഫഫ് ഡുപ്ലിസിയും സംഘവും തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലായി.
ഇടംകൈയന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ വിരാടും ഡുപ്ലിസിയും മാക്‌സ്‌വെല്ലും പരുങ്ങാറുണ്ടെന്ന തിരിച്ചറിവ് തന്നെയാണ് മുസ്താഫിസൂറിന് ടീമില്‍ ഇടംലഭിക്കാന്‍ കാരണമായത്. ഒരാഴ്ച്ച മുമ്പ് പരിക്കേറ്റ് ഐപിഎല്‍ തന്നെ നഷ്ടമായേക്കുമെന്ന് തോന്നിച്ചിടത്തു നിന്നുമാണ് ബംഗ്ലാദേശ് താരത്തിന്റെ തിരിച്ചുവരവ്.
ഒരുഘട്ടത്തില്‍ വിക്കറ്റൊന്നും പോകാതെ 41 റണ്‍സില്‍ നിന്നിരുന്ന ആര്‍സിബിക്ക് തിരിച്ചടിയായതും മുസ്താഫീസൂറിന്റെ വരവാണ്. ഇടംകൈയന്‍ കട്ടറുകളും പേസ് വ്യത്യാസവും തിരിച്ചറിയാന്‍ ബാംഗ്ലൂര്‍ ബാറ്റര്‍മാര്‍ക്ക് പലപ്പോഴും സാധിക്കാതെ വന്നു. കൃത്യമായ ഫീല്‍ഡിംഗ് വിന്യാസവും കൂടി ചേര്‍ന്നതോടെ ചെന്നൈയ്ക്ക് ആധിപത്യമായി.
ടീം ലിസ്റ്റില്‍ പോലും ഉണ്ടാകില്ലെന്ന് വിചാരിച്ച താരത്തെ വച്ച് ആര്‍സിബിയെ പിച്ചിച്ചീന്തിയതിന്റെ ക്രെഡിറ്റ് സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ ധോണിക്ക് കൂടി അവകാശപ്പെട്ടതാണ്. ആര്‍സിബി ബാറ്റിംഗിന്റെ ദൗര്‍ബല്യം കൃത്യമായി അറിയുന്ന താരം കൂടിയാണ് ധോണി.
മല്‍സരത്തില്‍ റിതുരാജിന്റെ ക്യാപ്റ്റന്‍സിയില്‍ അനാവശ്യമായി ഇടാന്‍ പോലും ധോണി ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. മുമ്പ് രവീന്ദ്ര ജഡേജ നായകനായിരുന്ന സമയത്ത് ധോണിക്ക് പലപ്പോഴും കളിയില്‍ ഇടപെടേണ്ടി വന്നിരുന്നു.
അതേസമയം, റിതുരാജില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് തന്നെയാണ് ധോണി കളിയെ സമീപിച്ചത്. ദീര്‍ഘനാള്‍ ക്യാപ്റ്റനെന്ന രീതിയില്‍ തന്നെയാണ് ഫ്രാഞ്ചൈസി പുതിയ ദൗത്യം റിതുരാജിന് നല്കിയെന്ന കാര്യം വ്യക്തമാണ്.
ഉദ്ഘാടന മല്‍സരത്തില്‍ അവസാന ഓവറുകളില്‍ അനുജ് റാവത്തും ദിനേഷ് കാര്‍ത്തിക്കും കടന്നാക്രമണം നടത്തിയെങ്കില്‍ പോലും ഇത്രയും ബാറ്റിംഗ് സൗഹൃദ പിച്ചില്‍ വലിയ സ്‌കോറിലേക്ക് അവരെ കയറൂരി വിടാതിരിക്കാനും ചെന്നൈയ്ക്കായി.