Cricket

ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി !! മിന്നുന്ന പ്രകടനവുമായി ഉത്തപ്പ

വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്‍ഡ്‌സ് 2024ലെ ആദ്യ മത്സരത്തില്‍ ഉജ്ജ്വല വിജയത്തോടെ തുടങ്ങി ഇന്ത്യ ചാമ്പ്യന്‍സ്.

ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെ മൂന്നു വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എഡ്ബാസ്റ്റണിലെ ബിര്‍മിങ്ഹാം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ യുവരാജ് സിങ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. ഇന്ത്യ ആറ് പന്തുകളും മൂന്നു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

32 പന്തില്‍ 50 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ ഇന്നിങ്‌സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. നാല് ഫോറുകളും രണ്ട് സിക്സുകളും സഹിതമായിരുന്നു ഉത്തപ്പയുടെ വെടിക്കെട്ട്.

വിക്കറ്റ് കീപ്പര്‍ നമന്‍ ഓജയെ 25 റണ്‍സ് എടുത്തു മടങ്ങിയപ്പോള്‍ സുരേഷ് റെയ്നയെ 16 റണ്‍സിനും ക്യാപ്റ്റന്‍ യുവരാജ് രണ്ട് റണ്‍സും നേടി മടങ്ങി.

പിന്നീടെത്തിയ ഗുര്‍ക്രീത് സിങ് മാന്‍ 17 പന്തില്‍ 33 റണ്‍സും യൂസഫ് പത്താന്‍ 15 പന്തില്‍ 22 റണ്‍സും നേടിയപ്പോള്‍ ഇന്ത്യ ബുദ്ധിമുട്ടില്ലാതെ വിജയിക്കുകയായിരുന്നു. ഗുര്‍ക്രീത് മൂന്ന് ഫോറുകളും രണ്ട് സിക്‌സും നേടിയപ്പോള്‍ യൂസഫിന്റെ ബാറ്റില്‍ നിന്നും ഒരു ഫോറും രണ്ട് സിക്‌സും പിറന്നു.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ക്രിസ് ഷോഫീല്‍ഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. രവി ബൊപ്പാര രണ്ട് വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് സമിത് പട്ടേലിന്റെയും ഇയാന്‍ ബെല്ലിന്റെയും അര്‍ധ സെഞ്ചുറികളുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 44 പന്തില്‍ ഒമ്പത് ഫോറുകള്‍ സഹിതം ബെല്‍ 59 റണ്‍സെടുത്തപ്പോള്‍ 25 പന്തില്‍ 51 റണ്‍സാണ് സമിത് പട്ടേല്‍ അടിച്ചെടുത്തത്. അഞ്ചു ഫോറും മൂന്നു സിക്‌സും അടങ്ങുന്നതായിരുന്നു പട്ടേലിന്റെ ഇന്നിംഗ്‌സ്.

മൂന്ന് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടെ ഒമ്പത് പന്തില്‍ പുറത്താവാതെ 23 റണ്‍സ് നേടി ഒവൈസ് ഷായും റണ്‍സ് ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

ഇന്ത്യയ്ക്കായി ഹര്‍ഭജന്‍ സിംഗ് രണ്ടു വിക്കറ്റും വിനയ് കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

രവി ബൊപ്പാരയെ സിക്‌സറിനു പറത്തി ഹര്‍ഭജന്‍ സിംഗാണ് ഇന്ത്യയുടെ വിജയ റണ്‍സ് കുറിച്ചത്. മാര്‍ച്ച് ആറിന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ബര്‍മിങ്ഹാം സ്റ്റേഡിയം തന്നെയാണ് വേദി.

Related Articles

Back to top button