Volleyaball

ചെന്നൈ ബ്ലിറ്റ്സിന്റെ വഴിയടച്ച് കാലിക്കറ്റ് ഹീറോസ്

എ23 പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിലെ ആവേശകരമായ പോരാട്ടത്തില്‍ കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്സിനെ കീഴടക്കി കുതിച്ചു. തോല്‍വിയോടെ ചെന്നൈ ബ്ലിറ്റ്സ് പുറത്തായി. കൊച്ചി റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന കളിയില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു കാലിക്കറ്റിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 13-15, 15-8, 15-14, 15-13, 8-15. കളംനിറഞ്ഞുകളിച്ച കാലിക്കറ്റ് ഹീറോസിന്റെ ജെറോം വിനിതാണ് കളിയിലെ താരം.

പിഴവുകളിലൂടെയായിരുന്നു മത്സരത്തിന്റെ തുടക്കം. കാലിക്കറ്റിന്റെ കൃത്യമായ പ്രതിരോധത്തെ മറികടന്ന് ചെന്നൈ ആദ്യ ഗെയിം സ്വന്തമാക്കി. നവീന്‍രാജ ജേക്കബും തുഷാര്‍ ലവാരെയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ചെന്നൈ നിരയില്‍ തിളങ്ങി. അഖിന്റെ അതിമനോഹര സ്പൈക്കില്‍ ചെന്നൈ സെറ്റ് പിടിച്ചു. ആദ്യ സെറ്റ് 1513ന് അവര്‍ നേടി.

രണ്ടാം ഗെയിമില്‍ കാലിക്കറ്റ് ഉഗ്രരൂപം പൂണ്ടു. ജോസ് അന്റോണിയോ സാന്‍ഡോവലും അബില്‍ കൃഷ്ണന്‍ എം പിയും ചേര്‍ന്ന് ചെന്നൈയുടെ നീക്കങ്ങളെ നിര്‍വീര്യമാക്കി. രണ്ടാം ഗെയിം 15-8നാണ് കാലിക്കറ്റ് സ്വന്തമാക്കിയത്. ജോബിന്‍ വര്‍ഗീസും ബാക്ക് നിരയും തമ്മിലുള്ള ഒത്തിണക്കം നഷ്ടമായതാണ് ചെന്നൈക്ക് തിരിച്ചടിയായത്.

മൂന്നാം സെറ്റ് ഒപ്പത്തിനൊപ്പമായിരുന്നു. ചെന്നൈക്കായി ജോബിന്‍ വര്‍ഗീസ് തകര്‍പ്പന്‍ സ്പൈക്ക് തൊടുത്തപ്പോള്‍ കാലിക്കറ്റ് വിരണ്ടു. കാലിക്കറ്റ് ഉടന്‍ മറുപടി നല്‍കി. അബിലിന്റെ കരുത്തുറ്റ സ്പൈക്ക്. ഇതിനിടെ ജോബിന്റെ സെര്‍വ് പുറത്തുപോയി. ചെന്നൈയുടെ സ്പൈക്ക് ഉക്രപാണ്ഡ്യനും എം അശ്വിന്‍ രാജും ചേര്‍ന്ന് മനോഹരമായി തടുത്തിട്ടു. മോയോ കരുത്തുറ്റ സ്പൈക്കുകളുമായി ചെന്നൈക്കായി കളംനിറഞ്ഞു. ഒരു തവണ ഉക്രപാണ്ഡ്യന്റെ സൂപ്പര്‍ ബ്ലോക്ക് മോയോയെ നിഷ്പ്രഭനാക്കി. കളിയില്‍ കാലിക്കറ്റ് ആധിപത്യം ഉറപ്പിച്ചു.

ജെറോം വിനീതിന്റെ എണ്ണംപറഞ്ഞ സ്പൈക്കില്‍ കാലിക്കറ്റ് ലീഡ് ഉയര്‍ത്തുകയായിരുന്നു. ഇതിനിടെ രമണ്‍കുമാറിന്റെ സ്പൈക്ക് ജെറോം വിനീതും സന്‍ഡോവലും തടയാന്‍ ശ്രമിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടു. ഇടയ്ക്ക് പിഴവുകള്‍ വരുത്തിയെങ്കിലും ചെന്നൈ സെറ്റില്‍ പിടിച്ചുനിന്നു. അവര്‍ ലീഡ് കുറച്ചു. മോയോയുടെ പോയിന്റ് ചെന്നൈ ഒപ്പമെത്തി. കാലിക്കറ്റ്വിട്ടുകൊടുത്തില്ല.

അശ്വിന്റെ സ്പൈക്കില്‍ ലീഡ് നിലനിര്‍ത്തി. പിന്നാലെ സാന്‍ഡോവലിന്റെ സൂപ്പര്‍ സ്പൈക്കില്‍ ചെന്നൈ പതറി. പക്ഷേ,സിതാരാമ രാജുവിന്റെ ബ്ലോക്കില്‍ ഒരിക്കല്‍ക്കൂടി ചെന്നൈ ഒപ്പമെത്തി. 1414ല്‍വച്ച് ജെറോം വിനീതിന്റെ സ്പൈക്ക് ചെന്നൈ താരങ്ങളില്‍ തട്ടി പുറത്തുപോയതോടെ ആവേശകരമായ മൂന്നാം സെറ്റ് കാലിക്കറ്റിന് കിട്ടി.

നാലാം സെറ്റില്‍ കാലിക്കറ്റ് തുടക്കത്തില്‍തന്നെ ലീഡ് നേടി. എന്നാല്‍ അഖിന്റെ സ്പൈക്കില്‍ ചെന്നൈ തിരിച്ചടിച്ചു. സാന്‍ഡോവലിനെ ആക്രമണത്തിനായി ഉക്രപാണ്ഡ്യന്‍ സജ്ജനാക്കിയപ്പോള്‍ കാലിക്കറ്റ് ലീഡ് കുറിച്ചു. ആക്രമണത്തിന് ഷഫീഖും അണിച്ചേര്‍ന്നതോടെ അവര്‍ ലീഡുയര്‍ത്തുകയും ചെയ്തു. ഉക്രപാണ്ഡ്യന്‍ ജെറോമിനെ ആക്രമണത്തിന് സജ്ജനാക്കി. ഇതിനിടെ റെനാറ്റോ മെന്‍ഡസന്റെ പിഴവും കാലിക്കറ്റിനെ സഹായിച്ചു.

ഉക്രയും ഷഫീഖും ചേര്‍ന്നുള്ള ഡബിള്‍ ബ്ലോക്ക് അക്ഷരാര്‍ഥത്തില്‍ ചെന്നൈയുടെ വഴിയടച്ചു. മനോഹരമായ റാലിയില്‍ കാലിക്കറ്റിന് വേണ്ടി സാന്‍ഡോവല്‍ തകര്‍ത്തുകളിച്ചെങ്കിലും അഖിന്റെ തന്ത്രപരമായ നീക്കത്തില്‍ പ്രഭാകരന് പിടിച്ചുനില്‍ക്കാനായില്ല. വിട്ടുകൊടുക്കാതെ ഇരു സംഘങ്ങളും പോരടിച്ചപ്പോള്‍ കാണികള്‍ക്ക് അതിന് കണ്ണിനുവിരുന്നായി.

ഇതിനിടെ സാന്‍ഡോവലിന്റെ സെര്‍വീസ് പിഴവില്‍ കാലിക്കറ്റ് ചെന്നൈക്ക് പോയിന്റ് വിട്ടുകൊടുത്തു. സൂപ്പര്‍ പോയിന്റ അവസരത്തില്‍ ജെറോമിന്റെ മികവില്‍ കാലിക്കറ്റ് ലീഡുയര്‍ത്തി. മറുവശത്ത് ചെന്നൈയും സൂപ്പര്‍ പോയിന്റ് അവസരം കൃത്യമാക്കി. മോയോ തൊടുത്തപ്പോള്‍ പോയിന്റ് നില വീണ്ടും ഒപ്പത്തിനൊപ്പമായി. പക്ഷേ, ചെന്നൈയുടെ സ്പൈക്ക് ദിശതെറ്റി പുറത്തായതോടെ സെറ്റും മത്സരവും കാലിക്കറ്റിന്റെ കൈയില്‍വന്നു. 15-13നായിരുന്നു ജയം. ചെന്നൈ മടങ്ങി.

ഉക്രയുടെ സെര്‍വീസ് പിഴവിലൂടെയാണ് നാലാം സെറ്റ് കാലിക്കറ്റ് തുടങ്ങിയത്. എന്നാല്‍ സാന്‍ഡോവലും ജെറോമും അശ്വിനും ചേര്‍ന്ന് കാലിക്കറ്റിനെ നയിച്ചു. മറുവശത്ത് മോയോയും അഖിനുമായിരുന്നു ചെന്നൈക്ക് പോയിന്റുകള്‍ നല്‍കിയത്. റെനാറ്റോയുടെ സ്പൈക്കുകളില്‍ അവര്‍ കളംപിടിച്ചു. ചെന്നൈ ബ്ലിറ്റ്സ് 158ന് അവസാന സെറ്റ് നേടി.

 

Related Articles

Back to top button