ISL

‘ശനിദശ’ മാറ്റിയെഴുതി ബ്ലാസ്റ്റേഴ്‌സ്; പരീക്ഷണം മറികടന്ന് വുക്കുമനോവിച്ച്!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കിതപ്പിന്റെ ശനിദശയ്ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. തുടര്‍ച്ചയായ മൂന്നു തോല്‍വികളിലെ ദു:ഖം മറന്ന് ഗുവഹാത്തിയിലെ പുല്‍മൈതാനത്ത് ബ്ലാസ്റ്റേഴ്‌സിന്റെ ഉയിര്‍ത്തെണീല്‍പ്പ്. ആതിഥേയരായ നോര്‍ത്തീസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. 3-0. ദിമിത്രിയോസ്, സഹല്‍ (2) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്.

ആദ്യ പകുതിയിലെ താളമില്ലാത്ത 45 മിനിറ്റുകള്‍ ആരാധകര്‍ക്ക് നിരാശ മാത്രമാണ് നല്‍കിയത്. ജെസലിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി അഡ്രിയാന്‍ ലൂണയെ നായകനായി അവരോധിച്ചതിന്റെ ഗുണം രണ്ടാംപകുതിയില്‍ ടീമിലുണ്ടായി. കൂടുതല്‍ ഉണര്‍ന്ന് കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. കെപി രാഹുല്‍ തുടങ്ങി വച്ച ഗംഭീര നീക്കമാണ് ദിമിത്രിയോസിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളിന് വഴിയൊരുക്കിയത്.

ജയിച്ചെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ആകര്‍ഷകമായ കളിശൈലിയിലേക്ക് തിരിച്ചെത്താന്‍ ഈ മല്‍സരത്തിലും മഞ്ഞപ്പടയ്ക്കായില്ല. വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മിലുള്ള കോംബോ ഇതുവരെ വര്‍ക്ക് ചെയ്തു തുടങ്ങിയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി നോര്‍ത്തീസ്റ്റിനെതിരായ മല്‍സരവും.

പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള, ഇതുവരെ 9 ഗോളുകള്‍ വഴങ്ങുകയും ഒരെണ്ണം നേടുകയും മാത്രം ചെയ്ത ജോണ്‍ എബ്രഹാമിന്റെ ടീമിനെതിരായ പ്രകടനം കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനെ അത്രയൊന്നും തൃപ്തിപ്പെടുത്തില്ലെന്ന് ഉറപ്പാണ്.

ശരിയായ ടീം ലൈനപ്പ് കിട്ടാതെ ഉഴലുന്ന കോച്ച് വലിയ മാറ്റങ്ങളിലൂടെ കളിക്കാരെ പരീക്ഷിക്കുന്നതിനും നോര്‍ത്തീസ്റ്റിനെതിരായ പോരാട്ടം സാക്ഷ്യം വഹിച്ചു. ഇനി വലിയ പോരാട്ടങ്ങള്‍ വരാനിരിക്കെ ഈ ജയം ടീമിന്റെ മനോബലം ഉയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

നിലവില്‍ പോയിന്റ് പട്ടികയില്‍ 5 കളിയില്‍ നിന്ന് 6 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാര്‍ക്ക് പ്ലേഓഫ് സാധ്യത ഉള്ളതിനാല്‍ അപകടകരമായ പൊസിഷനിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പോയിട്ടില്ല. 5 ല്‍ നാലിലും ജയിച്ച ഹൈദരാബാദ് 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

Related Articles

Back to top button