Football

18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച കിരീടം; ജയിച്ചാലും കൊടുത്തുവിടുക മാതൃക മാത്രം, ഫിഫ ലോകകപ്പിന്റെ വിശേഷം ഇങ്ങനെ

ഖത്തറില്‍ ആവേശം വിതറിയ ഫിഫ ലോകകപ്പില്‍ ടീമുകളെല്ലാം മല്‍സരിച്ചത് ആ കിരീടത്തിനു വേണ്ടിയാണ്. ഫിഫ സമ്മാനിക്കുന്ന സ്വര്‍ണത്തില്‍ നിര്‍മിച്ച ലോകകപ്പിന്റെ വിശേഷം പറഞ്ഞാല്‍ തീരാത്തതാണ്.

ഫിഫ നിയമങ്ങള്‍ അനുസരിച്ച്, മുന്‍ ചാമ്പ്യന്‍മാര്‍ക്കും രാഷ്ട്രത്തലവന്മാര്‍ക്കും മാത്രമേ കപ്പില്‍ തൊടാന്‍ അവകാശമുള്ളൂ. അത് വിജയിക്കുന്ന ടീം താല്‍ക്കാലികമായി സൂക്ഷിക്കുന്നു. പിന്നീട്, വിജയികള്‍ക്ക് ടൂര്‍ണമെന്റിന്റെ പതാക, ആതിഥേയ രാജ്യങ്ങള്‍, വിജയികളായ ടീമുകള്‍ എന്നിവയുടെ ലിഖിതങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക സ്വര്‍ണ്ണം പൂശിയ പകര്‍പ്പ് ലഭിക്കും.

ഈ സമയം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച യഥാര്‍ത്ഥ ട്രോഫി വിജയികള്‍ ഫിഫയ്ക്ക് തിരികെ നല്‍കുന്നു. വിജയിക്കുന്ന ടീമിന് ട്രോഫി നല്‍കുന്നുണ്ടെങ്കിലും അത് ഫിഫയുടെ സ്വത്താണ്. 6.142 കിലോഗ്രാം ഭാരമുള്ള 18 കാരറ്റ് തനി തങ്കം കൊണ്ടാണ് ട്രോഫി നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ ഉപരിതലത്തില്‍ ഭൂഗോളത്തെ ഉയരത്തില്‍ വഹിക്കുന്ന രണ്ടുപേരെ കൊത്തിവച്ചിരിക്കുന്നു, അതിന്റെ ഇപ്പോഴത്തെ ഡിസൈന്‍ 1974 മുതലുള്ളതാണ്.

രണ്ട് മനുഷ്യരൂപങ്ങള്‍ ചേര്‍ന്ന് ഭൂമിയെ ഉയര്‍ത്തുന്ന രൂപമാണ് ഫിഫ ട്രോഫിയില്‍ കൊത്തി വെച്ചിരിക്കുന്നത്. ട്രോഫിയുടെ അടിഭാഗത്ത് വിജയിച്ച ടീമിന്റെ പേര് കൊത്തിവെക്കും. 2038 ഓടെ എഴുതാനുള്ള സ്ഥലം തീരുമെന്നാണ് കരുതുന്നത്.

വിജയിച്ച ടീമിനല്ലാതെ ഫിഫ ട്രോഫിയുടെ ഔദ്യോഗിക പകര്‍പ്പ് സമ്മാനിച്ചിട്ടുള്ളത് നെല്‍സണ്‍ മണ്‍ഡേലയ്ക്ക് മാത്രമാണ്. 1930 മുതല്‍ അരനൂറ്റാണ്ടോളം ഉപയോഗിച്ചിരുന്ന ട്രോഫിയുടെ രൂപം വ്യത്യസ്തമായിരുന്നു. 1974-ലാണ് ഇന്നീ കാണുന്ന ട്രോഫി ആദ്യമായി സമ്മാനിച്ചത്. ഇറ്റാലിയന്‍ ശില്‍പി സില്‍വിയൊ ഗസാനിയ രൂപകല്‍പന ചെയ്ത ശില്‍പമാണിത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലുള്ള ഫിഫ വേള്‍ഡ് ഫുഡ്‌ബോള്‍ മ്യൂസിയത്തിലാണ് ട്രോഫി സൂക്ഷിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ ഫിഫ ട്രോഫി ഒരുനോക്കുകാണാന്‍ അങ്ങോട്ടേയ്ക്ക് എത്തിച്ചേരുന്നു.

ഫിഫ ലോകകപ്പ് 2022 ഫൈനലിലെ വിജയിക്ക് 42 മില്യണ്‍ ഡോളര്‍ സമ്മാനത്തുക ലഭിക്കും, ഇത് ഏകദേശം 347 കോടി രൂപയോളം വരും. റണ്ണറപ്പിന് 30 മില്യണ്‍ ഡോളര്‍ അഥവാ 248 കോടി രൂപ ലഭിക്കും.

ശനിയാഴ്ച രാത്രി 2-1ന് മൊറോക്കോയെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യയ്ക്ക് 27 മില്യണ്‍ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തുള്ള മൊറോക്കോയ്ക്ക് 25 മില്യണ്‍ ഡോളറും (206 കോടി രൂപ) ലഭിക്കും.

Related Articles

Back to top button