FootballISL

ചെന്നൈയ്‌നെ അവിടെ പോയി തളച്ച് ബ്ലാസ്‌റ്റേഴ്‌സ്

കരുത്തരായ ചെന്നൈയിന്‍ എഫ്സിയെ സമനിലയില്‍ പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലില്‍ മുന്നോട്ട്. 1-1 നാണ് കളി അവസാനിച്ചത്. സഹല്‍ അബ്ദുള്‍ സമദിന്റെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്സാണ് തുടക്കത്തില്‍ മുന്നിലെത്തിയത്. വിന്‍സി ബരെറ്റൊയിലൂടെ രണ്ടാംപകുതിയില്‍ ചെന്നൈയിന്‍ ഒരെണ്ണം തിരിച്ചടിച്ചു. 10 കളിയില്‍ 19 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറിയ ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് സാധ്യത സജീവമാക്കി.

ബംഗളൂരുവിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ചെന്നെയിനെതിരെ ഇറങ്ങിയത്. പ്രതിരോധത്തില്‍ സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍ എന്നിവര്‍. മധ്യനിരയില്‍ സഹലിനൊപ്പം അഡ്രിയാന്‍ ലൂണ, ഇവാന്‍ കലിയുഷ്നി, ജീക്സണ്‍ സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ കെപി രാഹുലും ദിമിത്രിയോസ് ഡയമന്റാകോസും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്സുഖന്‍ സിങ് ഗില്‍.

ചെന്നൈയിനായി വിന്‍സി ബരെറ്റോ, കെ പ്രശാന്ത്, സ്ലിസ്‌കോവിച്ച് എന്നിവര്‍ മുന്നേറ്റത്തില്‍. എഡ്വിന്‍ സിഡ്നി വാന്‍സ്പോള്‍, സൗരവ് ദാസ്, ഡ്യൂക്കെര്‍, എന്നിവര്‍ മധ്യനിരയില്‍ ഇറങ്ങി. പ്രതിരോധത്തില്‍ അജിത് കുമാര്‍, ഡിയാനെ, വാഫ, ആകാശ് സങ്വാന്‍ എന്നിവര്‍. ഗോള്‍ കീപ്പര്‍ ദേബ്ജിത് മജുംദാര്‍.

മുന്‍ മത്സരങ്ങളിലെപ്പൊലെ കളിയില്‍ പൂര്‍ണ നിയന്ത്രണവുമായാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെതിരെയും പന്ത് തട്ടിയത്. 23-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. മനോഹരമായ പ്രത്യാക്രമണം. കലിയുഷ്നി നേതൃത്വം നല്‍കി. മധ്യനിരയ്ക്ക് തൊട്ടുമുന്നില്‍ പന്തുമായി കുതിച്ച കലിയുഷ്നി ബോക്സിലേക്ക് കുതിക്കുകയായിരുന്ന സഹലിനെ കണ്ടു.

പന്ത് പിടിച്ചെടുത്ത സഹല്‍ ഒന്നാന്തരം നീക്കവുമായി മുന്നേറി. പ്രതിരോധക്കാരെ വെട്ടിച്ച് അടിതൊടുത്തു. പന്ത് ദേബ്ജിതിനെയും മറികടന്ന് വലയില്‍. 30-ാം മിനിറ്റില്‍ ഡയമന്റാകോസ്സഹല്‍ സഖ്യം നടത്തിയ മുന്നേറ്റം ചെന്നൈയിന്‍ പ്രതിരോധത്തെ വിറപ്പിച്ചു. മറുവശത്ത് ചെന്നൈയിന്‍ നടത്തിയ ആക്രമണങ്ങളെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൃത്യമായി ചെറുത്തു. ഒരു തവണ വിന്‍സി ബരെറ്റോ ബോക്സില്‍ നടത്തിയ നീക്കത്തെ പ്രതിരോധം നിര്‍വീര്യമാക്കി.

രണ്ടാംപകുതിയുടെ തുടക്കത്തിലായിരുന്നു ചെന്നൈയിനിന്റെ മറുപടി ഗോള്‍. റഹീം അലിയുടെ കരുത്തുറ്റ ഷോട്ട് ഗില്‍ തടുത്തിട്ടെങ്കിലും പന്ത് കിട്ടിയത് ബരെറ്റോയുടെ കാലില്‍. ഇക്കുറി ഗില്ലിന് തടയാനായില്ല. കളി 11. ബ്ലാസ്റ്റേഴ്സ് വിട്ടുകൊടുക്കാതെ മുന്നേറി. ജീക്സണും സന്ദീപും നടത്തിയ നീക്കം ദേബ്ജിത് തടഞ്ഞു. സഹലിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

പന്തില്‍ ചെന്നൈയിനായിരുന്നു നിയന്ത്രണമെങ്കിലും നല്ല നീക്കങ്ങള്‍ കൊണ്ട് ബ്ലാസ്റ്റേഴ്സ് കളംപിടിക്കുകയായിരുന്നു. 71-ാം മിനിറ്റില്‍ നിഷുകുമാറിന് പകരം ജെസെല്‍ കര്‍ണെയ്റോ പ്രതിരോധത്തിലെത്തി. പിന്നാലെ കലിയുഷ്നിക്ക് പകരം അപോസ്തലോസ് ജിയാനുവുമെത്തി. സഹലിന് പകരം സൗരവ് മണ്ടലാണ് കളത്തില്‍ വന്നത്.

അവസാന നിമിഷങ്ങളില്‍ ലൂണയുടെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് ആഞ്ഞടിച്ചു. പക്ഷേ, ചെന്നൈയിന്‍ പ്രതിരോധം പിടിച്ചുനിന്നു. ഹോര്‍മിപാമിന് പകരം ബിദ്യാസാഗര്‍ സിങ്ങും ഡയമന്റാകോസിന് പകരം വിക്ടര്‍ മോന്‍ഗില്‍ എത്തിയിട്ടും വിജയഗോളിലെത്താന്‍ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞില്ല. 26ന് ഒഡിഷ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയാണ് വേദി.

Related Articles

Back to top button