Cricket

ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം ലോകകപ്പ് കളിക്കേണ്ടിയിരുന്നത് അവന്‍ !! യുവതാരത്തെ പുകഴ്ത്തി പാക് താരം

അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചെങ്കിലും ഇതേച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.

ഫോമിലല്ലാത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ടീമില്‍ ഉള്‍പ്പെടുത്തിയതും രാജ്യന്തര മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവവച്ച റിങ്കു സിംഗിനെ റിസര്‍വ് താരമായി മാത്രം പരിഗണിച്ചതുമാണ് പലരെയും ചൊടിപ്പിച്ചത്.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് പാക് മുന്‍ താരം ഡാനിഷ് കനേറിയ. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം സ്‌ക്വാഡില്‍ വരേണ്ടിയിരുന്നത് റിങ്കു സിംഗായിരുന്നു എന്ന് ഡാനിഷ് കനേറിയ പറയുന്നു.

‘റിങ്കു സിംഗ് ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ വരണമായിരുന്നു. ഈ ഐപിഎല്ലിലെ പ്രകടനം വച്ച് നോക്കിയാല്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ വരേണ്ടയാളല്ല. സീസണില്‍ ഇതുവരെ സ്ഥിരതയോടെ ഹാര്‍ദിക് കളിച്ചിട്ടില്ല.

സിഎസ്‌കെയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ശിവം ദുബെ ടീമിലുണ്ട്. ഇന്ത്യന്‍ സ്‌ക്വാഡ് ശക്തമാണ് എന്നാണ് തോന്നുന്നത്. എന്നാല്‍ റിങ്കുവും ദുബെയും ഒന്നിച്ച് ടീമില്‍ വന്നിരുന്നെങ്കില്‍ ബാറ്റിംഗ് അതിശക്തമാവുമായിരുന്നു.” കനേറിയ പറഞ്ഞു.

അതേസമയം ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമം റിങ്കുവിന് കനത്ത തിരിച്ചടിയായതായി പേര് വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ‘ഇംപാക്ട് പ്ലെയര്‍ നിയമം റിങ്കു സിംഗിനെ ബാധിച്ചു.

അദേഹം നിര്‍ഭാഗ്യവാനാണ്. ഫോമിലല്ലെങ്കിലും ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടറാണ് പാണ്ഡ്യ. അദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കുക പ്രയാസമാണ്’ എന്നുമാണ് ബിസിസിഐ കേന്ദ്രങ്ങളുടെ മറുപടി.

ഇംപാക്ട് പ്ലെയര്‍ ആനുകൂല്യം ഉള്ളതു കൊണ്ട് ശിവം ദുബെയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗള്‍ ചെയ്യിച്ചില്ല. ഈ സാഹചര്യത്തില്‍ ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറായി ഫോമിലല്ലെങ്കിലും ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായി. തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുക്കുന്ന ശിവം ദുബെയെ ഒഴിവാക്കാനും വയ്യെന്നിരിക്കെ ഈ ഐപിഎല്ലില്‍ കാര്യമായി തിളങ്ങാത്ത റിങ്കു സിംഗിനെ ഒഴിവാക്കുക മാത്രമായിരുന്നു പോംവഴി.

ശിവം ദുബെ ബൗളിംഗില്‍ തിളങ്ങിയിരുന്നെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിംഗ് ടീമില്‍ ഇടംപിടിച്ചേനെ.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

Related Articles

Back to top button