Cricket

അംപയര്‍ ചതിച്ചതാ, അല്ലെങ്കില്‍ ഞങ്ങള്‍ ജയിച്ചേനേ !! തോല്‍വിയില്‍ അംപയര്‍മാരെ പഴിച്ച് ബംഗ്ലാദേശ് താരം

ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഹൃദയഭേദകമായ തോല്‍വിയാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്. മത്സരത്തില്‍ വെറും നാലു റണ്‍സിനായിരുന്നു ബംഗ്ലാക്കടുവകളുടെ തോല്‍വി.

ഇപ്പോഴിതാ മത്സരത്തില്‍ തങ്ങളെ തോല്‍പ്പിച്ചത് അംപയര്‍മാരെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മത്സരത്തില്‍ ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായ തൗഹിദ് ഹൃദോയ്.

മത്സരത്തിലെ പതിനേഴാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ ഓട്‌നീല്‍ ബാര്‍ട്മാന്റെ പന്തില്‍ ബംഗ്ലാദേശിനായി ക്രീസിലുണ്ടായിരുന്ന മെഹമ്മദുള്ളയെ അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചിരുന്നു.

മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത് ലെഗ് സ്റ്റംപിലേക്ക് പോകുമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവുന്ന പന്തിലാണ് അമ്പയര്‍ സാം നൊഗജ്‌സ്‌കി ഔട്ട് വിളിച്ചത്.

എന്നാല്‍ ബംഗ്ലാദേശ് റിവ്യു എടുക്കുകയായിരുന്നു. റിവ്യുവില്‍ അംപയരുടെ തീരുമാനം തിരുത്തുകയും ചെയ്തു. എന്നാല്‍ പന്ത് മെഹമ്മദുള്ളയുടെ പാഡില്‍ തട്ടി പന്ത് ബൗണ്ടറി കടന്നെങ്കിലും അമ്പയര്‍ അതിന് മുമ്പ് ഔട്ട് വിളിച്ചിരുന്നതിനാല്‍ ലെഗ് ബൈ ബൗണ്ടറി ബംഗ്ലാദേശിന് അനുവദിച്ചില്ല.


നിയമപ്രകാരം അമ്പയര്‍ ഔട്ട് വിളിച്ചാല്‍ ആ പന്ത് ഡെഡ് ആയാണ് കണക്കാക്കുക. റിവ്യൂവിലൂടെ അമ്പയറുടെ തീരുമാനം തിരുത്തിയെങ്കിലും ബംഗ്ലാദേശിന് അര്‍ഹമായ നാലു റണ്‍സ് നിഷേധിക്കപ്പെട്ടു. മത്സരം ബംഗ്ലാദേശ് തോറ്റതും നാലു റണ്‍സിനായിരുന്നുവെന്ന് ചേര്‍ത്തു വായിക്കുമ്പോഴാണ് ഈ നാലു റണ്‍സിന്റെ വില മനസ്സിലാകുക.

സത്യസന്ധമായി പറഞ്ഞാല്‍ അമ്പയറുടെ ആ തീരുമാനം അന്തിമ മത്സരഫലത്തെ സ്വാധീനിച്ചുവെന്ന് തൗഹിദ് ഹൃദോയ് പറഞ്ഞു. അമ്പയറുടെ തീരുമാനം കുറച്ച് കടുപ്പമായിപ്പോയി.

ആ നാല് റണ്‍സ് ബംഗ്ലാദേശിന് ലഭിച്ചിരുന്നെങ്കില്‍ മത്സരഫലം തന്നെ മാറിയേനെ എന്നും ഹൃദോയ് മത്സരശേഷം പറഞ്ഞു.

മത്സരത്തില്‍ 34 പന്തില്‍ 37 റണ്‍സെടുത്ത ഹൃദോയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഡെഡ് ബോള്‍ നിയമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിയമം തന്റെ കൈയിലല്ലെന്നും ആ സമയം ആ നാലു റണ്‍സ് ടീമിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നുമാണ് ഹൃദോയ് പറഞ്ഞത്.

ചെറിയ സ്‌കോറുകള്‍ പിറക്കുന്ന മത്സരങ്ങളില്‍ ഒന്നോ രണ്ടോ റണ്‍സ് പോലും പ്രധാനമാണ്. അതുപോലെ ഒന്നോ രണ്ടോ വൈഡുകളും റബാഡയുടെ പന്തില്‍ എന്നെ എല്‍ബിഡബ്ല്യു വിധിക്കാന്‍ കാരണമായ അമ്പയേഴ്‌സ് കോളുമെല്ലാം മത്സരത്തില്‍ ബംഗ്ലാദേശിന് തിരിച്ചടിയായെന്നും ഹൃദോയ് പറഞ്ഞു.

പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ തന്റെ വിക്കറ്റ് നഷ്ടമായതാണ് കളി ദക്ഷിണാഫ്രിക്കക്ക് അനുകൂലമാക്കിയതെന്നും ഹൃദോയ് പറഞ്ഞു.

ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എടുത്തപ്പോള്‍ ബംഗ്ലാദേശിന്റെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 109ല്‍ അവസാനിക്കുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലെത്തുന്ന ആദ്യ ടീമായി മാറുകയും ചെയ്തു. അതേ സമയം ബംഗ്ലാദേശിന്റെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാല്‍ അവര്‍ക്കും സൂപ്പര്‍ എട്ടിലെത്താം. നെതര്‍ലന്‍ഡുമായും നേപ്പാളുമായുമാണ് അവരുടെ ശേഷിക്കുന്ന മത്സരങ്ങള്‍.

Related Articles

Back to top button