Cricket

അര്‍ഷ്ദീപിനെതിരായ സിഖ് വിരുദ്ധ പരാമര്‍ശം !! കമ്രാന്‍ അക്മലിനെ ചരിത്രം പഠിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്; മാപ്പു പറഞ്ഞ് പാക് താരം

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുന്നതിനിടെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെതിരേ കമ്രാന്‍ അക്മല്‍ നടത്തിയ പരാമര്‍ശം വലിയ വിവാദത്തിനു തിരികൊളുത്തിയിരുന്നു.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ കമ്രാന്‍ അക്മലിനെക്കൊണ്ട് മാപ്പു പറയിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്.

ഞായറാഴ്ച നടന്ന മത്സരത്തിനിടെ പാക് ഇന്നിംഗ്‌സിലെ അവസാന ഓവര്‍ എറിയാനായി അര്‍ഷ്ദീപ് എത്തിയപ്പോഴായിരുന്നു പാക് ടെലിവിഷനിലെ ഒരു ഷോയില്‍ പങ്കെടുത്ത് കമ്രാന്‍ സിഖ് സമുദായത്തെ അപമാനിക്കുന്ന തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തിയത്.

അവസാന ഓവര്‍ എറിയാനായി ആരാണ് വരുന്നതെന്ന് നോക്കു, ഇനി എന്തും സംഭവിക്കാം, അര്‍ഷ്ദീപ് ബൗളിംഗില്‍ താളം കണ്ടെത്താന്‍ പാടുപെടുകയാണ്, സമയം രാത്രി പന്ത്രണ്ട് മണിയുമായല്ലോ എന്നായിരുന്നു കമ്രാന്റെ വാക്കുകള്‍.


പാക് ചാനലിലിരുന്ന് കമ്രാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹര്‍ഭജന്‍ സിഖ് സമുദായത്തെ തന്നെ അപമാനിക്കുന്ന വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളില്‍ കമ്രാനെ ടാഗ് ചെയ്ത് പോസ്റ്റിട്ടത്.

നിങ്ങളെ ഒരായിരം തവണ ശപിക്കുന്നു കമ്രാന്‍, നിങ്ങള്‍ ആ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് സിഖുകാരുടെ ചരിത്രം അറിയണമായിരുന്നു.

നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും അധിനിവേശക്കാര്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ഞങ്ങള്‍ സിഖുകാരാണ് രക്ഷിച്ചത്, അപ്പോഴും സമയം രാത്രി 12 മണി തന്നെ ആയിരുന്നു. നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു… കുറച്ചെങ്കിലും കൃജ്ഞത തോന്നണ്ടേ നിങ്ങള്‍ക്ക് എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി.


ഹര്‍ഭജന്‍ ടാഗ് ചെയ്തിട്ട പോസ്റ്റിന് താഴെ വൈകാതെ മാപ്പ് അപേക്ഷയുമായി കമ്രാന്‍ രംഗത്തെത്തി. സിഖുകാരെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും തന്റെ വാക്കുകള്‍ അനുചിതവും ബഹുമാനമില്ലാത്തതുമായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും പറഞ്ഞ കമ്രാന്‍ ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സിഖ് സമുദായത്തോടെ തനിക്ക് അങ്ങേയറ്റം ബഹുമാനമെയുള്ളൂവെന്നും ആത്മാര്‍ത്ഥമായി മാപ്പു പറയുന്നുവെന്നും വ്യക്തമാക്കി.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് അവസാന ഓവറില്‍ ജയിക്കാനായി 18 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ 11 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്.

Related Articles

Back to top button