CricketTop Stories

നേപ്പാള്‍ വണ്ടര്‍ സ്പിന്നര്‍ പീഡനത്തിന് അകത്തായേക്കും!

ലോക ക്രിക്കറ്റില്‍ നേപ്പാളിനെ അടയാളപ്പെടുത്തുന്നത് സന്ദീപ് ലാമിച്ചാനെ എന്ന താരത്തിലൂടെയാകും. ചെറിയ പ്രായത്തില്‍ തന്നെ ഐപിഎല്‍ ഉള്‍പ്പെടെയുള്ള ലോക ക്രിക്കറ്റ് വേദികളില്‍ തിളങ്ങിയ ലാമിച്ചാനെ നിലവില്‍ നേപ്പാളിന്റെ ക്യാപ്റ്റനാണ്. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല.

ലാമിച്ചാനെയ്‌ക്കെതിരേ പീഡനത്തിന് പരാതി നല്‍കിയിരിക്കുകയാണ് പതിനെട്ട് വയസ് തികയാത്ത പെണ്‍കുട്ടി. നേപ്പാള്‍ പോലീസ് പരാതിയില്‍ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. തന്നെ രണ്ടുവട്ടം ലാമിച്ചാനെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. നിലവില്‍ വിന്‍ഡീസിലാണ് ലാമിച്ചാനെ ഉള്ളത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനെത്തിയ താരം ഇതുവരെ ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

പോലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയത് ഇങ്ങനെ- ലാമിച്ചാനെയുടെ കടുത്ത ആരാധികയായിരുന്നു താന്‍. സ്ഥിരമായി വാട്‌സാപ്പിലും മറ്റ് രീതിയിലും തങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ഓഗസ്റ്റ് 22 നാണ് നേരില്‍ കാണണമെന്ന് ലാമിച്ചാനെ ആദ്യമായി ആവശ്യപ്പെടുന്നത്. കെനിയന്‍ ടൂറിനായി ലാമിച്ചാനെയും നേപ്പാള്‍ ടീമും യാത്ര തിരിക്കുന്നതിന്റെ തലേദിവസമായിരുന്നു ഇത്.

താന്‍ കാണാമെന്ന് സമ്മതിച്ചു. അന്ന് തങ്ങള്‍ ഭക്തപൂരിലേക്ക് യാത്ര പോയി. തിരികെ എത്താന്‍ താമസിച്ചതോടെ ഒരു ഹോട്ടലില്‍ താമസിക്കാമെന്ന് ലാമിച്ചാനെ പറഞ്ഞു. താനത് അംഗീകരിക്കുകയും ചെയ്തു. ഹോട്ടലില്‍ രാത്രി കഴിയുന്നതിനിടെ ലാമിച്ചാനെ മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തു. പിന്നീട് തന്നെ ബലമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

2018, 19 സീസണുകളില്‍ ഐപിഎല്‍ കളിച്ച ലാമിച്ചാനെ ഒന്‍പത് മല്‍സരങ്ങളില്‍ നിന്നായി 13 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ട്വന്റി-20യില്‍ 44 മല്‍സരങ്ങളില്‍ നിന്നായി 85 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. വെറും 12.4 മാത്രമാണ് ബൗളിംഗ് ശരാശരി.

Related Articles

Back to top button