ISL

ഐഎസ്എല്‍ റഫറിമാരെ കൊണ്ടുള്ള തലവേദനയ്ക്ക് പരിഹാരം! നിര്‍ണായക നീക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരുകാര്യത്തില്‍ എല്ലാ ക്ലബിന്റെയും ആരാധകര്‍ ഒറ്റക്കെട്ടാണ്. ലീഗിലെ റഫറിമാരുടെ നിലവാരത്തിന്റെ കാര്യത്തിലാണത്. ആരാധകരെല്ലാം നിസംശയം പറയും റഫറിമാര്‍ അത്ര പോരെന്ന്. കഴിഞ്ഞ സീസണുകളിലെല്ലാം റഫറിമാരുടെ മോശം തീരുമാനം പല ടീമുകളുടെയും മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചിരുന്നു. കോച്ചുമാര്‍ തന്നെ മോശം റഫറിയിംഗിനെതിരേ രംഗത്തുവന്നത് പലകുറി നാം കണ്ടതാണ്.

ഓരോ തവണയും സംഘാടകര്‍ ഓരോര കാരണങ്ങള്‍ നിരത്തി റഫറിമാരെ സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്തായാലും അടുത്ത സീസണില്‍ റഫറിമാരുടെ പ്രകടനം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീമുകളും. ഇപ്പോഴിതാ നിര്‍ണായക നീക്കവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഐഎഫ്എഫ്.

ഫെഡറേഷന്റെ ചീഫ് റഫറിയിങ് ഓഫീസറായി ഇംഗ്ലണ്ടില്‍ നിന്നുള്ള ട്രെവര്‍ കെറ്റിലിനെ നിയമിച്ചാണ് എല്ലാം നന്നാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള മുന്‍ റഫറിയണ് കെറ്റില്‍. ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനല്‍, കമ്മ്യൂണിറ്റി ഷീല്‍ഡ് തുടങ്ങിയവയടക്കം 800-ലേറെ മത്സരങ്ങള്‍ നിയന്ത്രിച്ചതിന്റെ പരിചയസമ്പത്ത് ഇദ്ദേഹത്തിനുണ്ട്.

ഫെഡറേഷനുമായി ബന്ധപ്പെട്ട എല്ലാ റഫറിയിങ് കാര്യങ്ങളുടേയും ചുമതല ഇനി കെറ്റിലിനായിരിക്കും. ഐലൈറ്റ് റെഫറിയിങ് ഡെവലപ്‌മെന്റ് പ്ലാന്‍ നടപ്പിലാക്കുന്നതും താഴെത്തട്ടില്‍ നിന്ന റഫറിയിങ്ങിനായി പ്രതിഭകളെ കണ്ടെത്തുന്നതും അദേഹമാകും. ഐഎസ്എല്ലിലേതടക്കം റഫറിമാരുടെ പ്രൊഫഷണലിസം മെച്ചപ്പെടുത്തുന്നതും കെറ്റിലിന്റെ ചുമതലകളില്‍ ഉള്‍പ്പെടും.

കഴിഞ്ഞ സീസണ്‍ അവസാനിച്ചതു മുതല്‍ ഇന്ത്യന്‍ റഫറിമാരുടെ നിലവാരം മെച്ചപ്പെടുത്താന്‍ സംഘാടകര്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയായാണ് പുതിയ നിയമനം. റഫറിമാര്‍ക്ക് ക്ലസുകള്‍ക്കായി വിദേശ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് വിവിധ റഫറിയിംഗ് ക്ലിനിക്കുകള്‍ സംഘാടകര്‍ കഴിഞ്ഞ മാസങ്ങളില്‍ സംഘടിപ്പിച്ചിരുന്നു.

റഫറിമാരുടെ നിലവാരം മെച്ചപ്പെടുത്താന്‍ പ്രത്യേക കോച്ചിംഗ് തന്നെ അവര്‍ക്ക് നല്കുന്നുണ്ട്. ലീഗിന്റെ സുഗമമായ ഒഴുക്കിന് പലപ്പോഴും റഫറിമാരുടെ മോശം തീരുമാനം വഴിയൊരുക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സംഘാടകര്‍ ഇത്തരത്തില്‍ ക്ലാസുകള്‍ നല്കുന്നത്.

വിദേശ റഫറിമാരെ അടുത്ത സീസണില്‍ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ സാമ്പത്തികവും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും ഇത്തരമൊരു ആവശ്യത്തിന് എതിരാകുന്നു. ഇത്തവണ ബെംഗളൂരു-നോര്‍ത്തീസ്റ്റ് മല്‍സരത്തിലെ തീരുമാനം ഒഴിച്ചു നിര്‍ത്തിയാല്‍ വലിയ തോതില്‍ റഫറിമാര്‍ പ്രശ്‌നം സൃഷ്ടിച്ചിട്ടില്ല.

Related Articles

Back to top button