Football

നെയ്മറുടെ കാര്യത്തില്‍ ശുഭവാര്‍ത്തയുമായി ബ്രസീല്‍ ക്യാംപ്; ആരാധകര്‍ക്ക് ആവേശം

ലോകകപ്പിലെ ആദ്യ മല്‍സരത്തിനിടെ പരിക്കേറ്റ സൂപ്പര്‍ താരം നെയ്മറിന്റെ കാര്യത്തില്‍ ബ്രസീല്‍ ക്യാംപില്‍ നിന്ന് പുറത്തു വരുന്നത് ശുഭവാര്‍ത്തകള്‍. താരം പരിക്കില്‍ നിന്ന് അതിവേഗം ഭേദപ്പെട്ട് വരുന്നുണ്ടെന്നും നോക്കൗട്ട് മല്‍സരങ്ങളില്‍ കളിക്കാന്‍ സാധിച്ചേക്കുമെന്നും സഹപരിശീലകന്‍ ക്ലെബെര്‍ സേവ്യര്‍ വ്യക്തമാക്കി.

നെയ്മര്‍ പരിശീലനം വീണ്ടും തുടങ്ങിയില്ലെങ്കിലും പരിക്കില്‍ നിന്ന് വേഗത്തില്‍ പുറത്തു വരുന്നുണ്ടെന്ന് സേവ്യര്‍ വ്യക്തമാക്കി. പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍ക്ക് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ടീം മാനേജ്‌മെന്റ്. നെയ്മര്‍ ഇല്ലാതെ കളി ജയിച്ചെങ്കിലും നെയ്മറിന്റെ വിടവ് നികത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ടീം മാനേജ്‌മെന്റിന് വ്യക്തമായി അറിയാം.

പരിക്കിന്റെ പിടിയിലുള്ള അലക്‌സ് സാന്‍ഡ്രോ, ഡാനിയേലോ എന്നിവരും വേഗം സുഖം പ്രാപിക്കുന്നുണ്ട്. പരിക്കിന്റെ പിടിയിലുള്ളവരെല്ലാം പ്രീക്വാര്‍ട്ടറിന് മുമ്പ് സുഖപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദേശീയ ടീമിനായി 77 ഗോളുകളെന്ന ചരിത്രത്തിനരികെ നില്‍ക്കുന്ന നെയ്മര്‍ക്ക് രണ്ടു ഗോളുകള്‍ കൂടി ബ്രസീലിനായി നേടാനായാല്‍ പെലെക്കൊപ്പമെത്തും. മുമ്പ് ബ്രസീലില്‍ കോപ അമേരിക്ക നടക്കുമ്പോഴും നെയ്മര്‍ പരിക്കേറ്റ് മടങ്ങിയിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയക്കെതിരായ ക്വാര്‍ട്ടറിലും പരിക്ക് വില്ലനായി.

അതിവേഗവും ഫിനിഷിങ് മികവുമായി മുന്നേറ്റത്തില്‍ അപകടം വിതക്കുന്ന താരത്തിനു നേരെ എതിരാളികള്‍ കൂടുതല്‍ കഠിനമായി പെരുമാറുന്നതാണ് പ്രശ്‌നമാകുന്നത്. പന്ത് കാലിലെത്തുമ്പോഴേക്ക് താരത്തെ നിലത്തുവീഴ്ത്താന്‍ തിരക്കുകൂട്ടുന്ന സെര്‍ബിയന്‍ താരങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Related Articles

Back to top button