Football

ഒരു മാസം മുമ്പ് മെസി പ്രവചിച്ചത് അച്ചട്ടായി; നാലില്‍ നാലും കിറുകൃത്യം!!

ഇത്തവണ അര്‍ജന്റീനയുടെ സ്വപ്‌നങ്ങളെല്ലാം ലയണല്‍ മെസിയെന്ന ഇതിഹാസ താരത്തിന്റെ കാലുകളിലാണ്. തന്റെ അവസാന ലോകകപ്പ് കളിക്കുന്ന മെസിക്ക് ലോകകപ്പില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ പോലുമാകില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മെസിക്ക് ലോകകപ്പിലെ എതിരാളികളുടെ പ്രകടനത്തില്‍ കൃത്യമായ കണക്കുകൂട്ടലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അദേഹത്തിന്റെ പ്രവചനങ്ങള്‍.

നവംബര്‍ 15 ന് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തവണ കപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളെ അദേഹം പ്രവചിച്ചിരുന്നു. ഇപ്പോഴിതാ ആ പ്രവചനത്തില്‍ പറയുന്ന നാല് ടീമുകളും അവസാന എട്ടില്‍ ഇടംപിടിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മെസി ഫേവറിറ്റ്‌സുകളായി പറഞ്ഞത് സ്വന്തം ടീമായ അര്‍ജന്റീനയ്‌ക്കൊപ്പം ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകളെയായിരുന്നു. സ്‌പെയിനിനെയും ബെല്‍ജിയത്തെയും ഒന്നും മെസി സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അദേഹത്തിന്റെ വാക്കുകള്‍ ഇതുവരെ കൃത്യമാകുകയും ചെയ്തു.

രസകരമായ ഒരു വസ്തുത എന്തെന്നു വച്ചാല്‍ മെസി പ്രവചിച്ച നാലില്‍ മൂന്നു ടീമുകള്‍ക്കും സെമിയിലെത്താനും സാധ്യതയുണ്ട്. ഇതില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും നേരിട്ട് ഏറ്റുമുട്ടുന്നതിനാല്‍ ഇതിലൊരു ടീം മാത്രമേ സെമിയിലെത്തൂ. സെമിയില്‍ മെസി മുന്‍തൂക്കം നല്‍കിയ മൂന്ന് ടീമുകള്‍ക്കും എത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ ബ്രസീലിനാണ് കൂടുതല്‍ സാധ്യതയെന്ന് മെസി വ്യക്തമാക്കിയിരുന്നു. കാമറൂണിനോട് തോറ്റെങ്കിലും ബ്രസീല്‍ മികച്ച ഫുട്‌ബോളാണ് കളിക്കുന്നതെന്നും ഇത് തുടര്‍ന്നാല്‍ അവര്‍ക്ക് കിരീട സാധ്യത ഉണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button