Football

പെലെയുടെ വന്‍ റിക്കാര്‍ഡ് പിന്നിലാക്കി, ബാറ്റിയുടെ ഒപ്പമെത്തി മെസി മാജിക്!!

ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിറഞ്ഞാടിയ ലയണല്‍ മെസി നേടിയത് ഒന്നിലധികം റിക്കാര്‍ഡുകള്‍. ഒരു ഗോളിന് വഴിയൊരുക്കുകയും മറ്റൊന്ന് നേടുകയും ചെയ്ത മെസി സാക്ഷാല്‍ പെലെയെ പിന്തള്ളി ഒരു റിക്കാര്‍ഡ് തിരുത്തി. മറ്റൊരു റിക്കാര്‍ഡില്‍ അര്‍ജന്റൈന്‍ ഗോള്‍വേട്ടക്കാരന്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയ്ക്ക് ഒപ്പമെത്തുകയും ചെയ്തു.

ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ എന്ന നേട്ടം പെലെയ്ക്ക് ഒപ്പമായിരുന്നു. പെലെ ബ്രസീലിനായി നാല് തവണ നോക്കൗട്ട് സ്‌റ്റേജുകളില്‍ അസിസ്റ്റുകളുമായി തിളങ്ങിയിട്ടുണ്ട്. ഈ നേട്ടമാണ് ഒരൊറ്റ രാത്രി കൊണ്ട് മെസി പഴങ്കഥയാക്കിയത്. ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളില്‍ മെസിക്ക് സ്വന്തമായി ഇപ്പോള്‍ അഞ്ച് അസിസ്റ്റുകളുണ്ട്.

നിലവില്‍ സജീവ ഫുട്‌ബോളിലുള്ള മറ്റേതൊരു താരത്തേക്കാളും ലോകകപ്പ് അസിസ്റ്റുകളും മെസിക്ക് സ്വന്തമായുണ്ട്. ഏഴ് അസിസ്റ്റുകളാണ് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ പേരിലുള്ളത്.

അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ നേടിയ റിക്കാര്‍ഡില്‍ മെസി ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയ്ക്ക് ഒപ്പമാണ്. ബാറ്റി പത്തു തവണ അര്‍ജന്റീനയ്ക്കായി വലകുലുക്കിയിട്ടുണ്ട്. 12 മല്‍സരങ്ങളില്‍ നിന്നാണിത്.

1994 മുതല്‍ 2002 ലോകകപ്പ് വരെയുള്ള മല്‍സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടറിലെ പെനാല്‍റ്റിയില്‍ നിന്നാണ് മെസി ഇതിഹാസ താരത്തിന് ഒപ്പമെത്തിയത്.

Related Articles

Back to top button