FootballTop Stories

ബംഗാളിനെയും ചാമ്പി കേരളത്തിന്റെ പിള്ളേര്‍!!

കാല്‍ലക്ഷം വരുന്ന ആരാധകരെ ആവേശത്തിലാക്കി കേരളം. കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സന്തോഷ് ട്രോഫിയില്‍ സെമിക്കരികെ എത്തി ആതിഥേയര്‍. ബംഗാള്‍ ഒരുക്കിയ കരുത്തുറ്റപ്രതിരോധത്തെ കീഴടക്കി രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫലാണ് കേരളത്തിന് ആദ്യ ഗോള്‍ നേടിയത്.

84 ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍കിയ പാസില്‍ ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍കീപ്പറെയും കബളിപ്പിച്ചാണ് നൗഫല്‍ ഗോള്‍ നേടിയത്. മത്സരം രണ്ടാം പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് പകരക്കാരനായി എത്തിയ ജെസിന്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ആദ്യ പകുതി

യോഗ്യത റൗണ്ടില്‍ ഇരട്ട മഞ്ഞകാര്‍ഡ് ലഭിച്ച് ഫൈനല്‍ റൗണ്ട് മത്സരത്തില്‍ ആദ്യ മത്സരം നഷ്ടപ്പെട്ട ഷിഗിലിനെ ആദ്യ ഇലവനില്‍ ഉല്‍പ്പെടുത്തിയാണ് കേരളം വെസ്റ്റ് ബംഗാളിനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഓഫ്സൈഡ് വില്ലനായി. 11 ാം മിനുട്ടില്‍ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് ബോളുമായി എത്തിയ വിക്നേഷ് ബോക്സിലേക്ക് നീട്ടിനല്‍ക്കിയ പാസ് ഷിഗിലിന് ലഭിച്ചു. ബോക്സില്‍ നിലയുറപ്പിച്ചിരുന്ന കേരള താരങ്ങളെ ലക്ഷ്യമാക്കി ക്രോസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും ബംഗാള്‍ പ്രതിരോധം തട്ടിഅകറ്റി. 12 ാം മിനുട്ടില്‍ കേരളത്തിന് ലഭിച്ച കോര്‍ണര്‍ മുഹമ്മദ് ഷഹീഫ് ഹെഡറിന് ശ്രമിച്ചെങ്കിലും ഗോള്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 19 ാം മിനുട്ടില്‍ ബംഗാളിന് ആദ്യ അവസരമെത്തി.

പഞ്ചാബിനെതിരെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടി സ്ട്രൈക്കര്‍ ശുഭം ഭൗമിക് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 22 ാം മിനുട്ടില്‍ കേരളാ ഗോള്‍ കീപ്പര്‍ വി. മിഥുന്‍ നല്‍ക്കിയ പാസില്‍ വരുത്തിയ പിഴവില്‍ നിന്ന് ബംഗാള്‍ മധ്യനിരതാരം സജല്‍ ഭാഗിന് ലഭിച്ചു. ഗോള്‍ കീപ്പറുടെ മുകളിലൂടെ പോസ്റ്റിലൂടെ അടിക്കാന്‍ ശ്രമിച്ചെങ്കിലും കിക്ക് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

25 ാം മിനുട്ടില്‍ കേരള താരം വിക്നേഷ് ബംഗാള്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോളായില്ല. 26 ാം മിനുട്ടില്‍ മധ്യനിരതാരം അര്‍ജ്ജുന്‍ ജയരാജ് വിങ്ങിലേക്ക് നീട്ടിനല്‍ക്കിയ പാസ് പിറകില്‍ നിന്ന് ഓടി കയറിയ നിജോ ഗില്‍ബേര്‍ട്ട് പന്തെടുത്ത് ക്രോസ് നല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബംഗാള്‍ ഗോള്‍കീപ്പറെ മറികടക്കാനായില്ല. 28 ാം മിനുട്ടില്‍ ബംഗാള്‍ താരം ശുഭം ഭൗമിക് നടത്തിയ മുന്നേറ്റം കേരളാ പ്രതിരോധ താരം അജയ് അലക്സ് രക്ഷപ്പെടുത്തി. 38 ാം മിനുട്ടില്‍ ഇടതു വിങ്ങില്‍ നിന്ന് കേരളത്തിന് ലഭിച്ച ഫ്രീകിക്കെടുത്ത അര്‍ജ്ജുന്‍ ജയരാജ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ അധികസമയത്ത് കേരള ക്യാപ്റ്റന്‍ ജിജോ ജോസഫ് ബോക്സിന് പുറത്തുനിന്ന് ഗോള്‍ ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

രണ്ടാം പകുതി

രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ തന്നെ അക്രമണിത്ത് ശ്രമിച്ച കേരളത്തിന് മിനുട്ടുകള്‍ ഇടവിട്ട് അവസരങ്ങള്‍ ലഭിച്ചു. 84 ാം മിനുട്ടില്‍ കേരളം ലക്ഷ്യം കണ്ടു. വലതു വിങ്ങില്‍ നിന്ന് ബോക്സിലേക്ക് ജെസിന്‍ നല്‍ക്കിയ പാസ് ഓടിയെടുത്ത ക്യാപ്റ്റന്‍ ജിജോ ജോസഫ് ബംഗാളിന്റെ ഗോള്‍ പാസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ച രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫലിന് നല്‍ക്കി. ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍കീപ്പറെയും കബളിപ്പിച്ച് നൗഫല്‍ കേരളത്തിന് ലീഡ് നല്‍ക്കി.

90 ാം മിനുട്ടില്‍ ബംഗാളിന് ലഭിച്ച ഫ്രീകിക്ക് കേരള താരങ്ങളുടെ മുകളിലൂടെ ബോക്സിന് അകത്തേക്ക് നല്‍ക്കി. ബംഗാള്‍ താരത്തിന്റെ ഗോളെന്ന് ഉറപ്പിച്ച ഹെഡര്‍ ഗോള്‍കീപ്പര്‍ മിഥുന്‍ അധിമനോഹരമായി തട്ടിഅകറ്റി. രണ്ടാം പകുതിയുടെ അധിക സമയത്ത് കേരളാ പ്രതിരോധ താരം മുഹമ്മദ് ഷഹീഫ് സ്വന്തം ഹാഫില്‍ നിന്ന് തുടക്കമിട്ട മുന്നേറ്റം വലതു വിങ്ങില്‍ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജെസിന് നല്‍ക്കി. ജെസിന്‍ ഗോളാക്കി മാറ്റി.

Related Articles

Leave a Reply

Back to top button