Cricket

അതേത് യോഗം!! അഗാര്‍ക്കര്‍ ദുബായിലെവിടെയോ ഗോള്‍ഫ് കളിക്കുന്നു; ദ്രാവിഡ് മകന്റെ കളി കാണുന്നു

ട്വന്റി20 ലോകകപ്പുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പം യോഗം ചേര്‍ന്നെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

ജൂണില്‍ ടി20 ലോകപ്പ് നടക്കാനിരിക്കെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂവര്‍ സംഘം മുംബൈയില്‍ രണ്ടു മണിക്കൂര്‍ യോഗം ചേര്‍ന്നെന്നായിരുന്നു വാര്‍ത്തകള്‍.

സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടു ചിരിച്ചു കൊണ്ടാണ് രോഹിത് പ്രതികരിച്ചത്. താന്‍ ആരുമായും ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

‘ഞാന്‍ ആരെയും കണ്ടിട്ടില്ല. അജിത് അഗാര്‍ക്കര്‍ ദുബായില്‍ എവിടെയോ ഗോള്‍ഫ് കളിക്കുന്നു. രാഹുല്‍ ദ്രാവിഡ് തന്റെ മകന്‍ ബംഗളൂരുവില്‍ കളിക്കുന്നത് കാണുകയാണ്.’

‘സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഇന്നത്തെ കാലത്ത് രാഹുലോ, അജിത്തോ, ബിസിസിഐയിലെ ആരെങ്കിലുമോ കാമറയ്ക്ക് മുന്നില്‍ വന്ന് സംസാരിച്ചാല്‍ മാത്രം വിശ്വസിക്കുക. അതല്ലാത്തതെല്ലാം വ്യാജമാണ്’രോഹിത് വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് ജൂണ്‍ ഒന്നിനാണ് തുടക്കമാവുന്നത്.
ഈ മാസം അവസാന ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ഇന്ത്യ പ്രഖ്യാപിക്കും. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ ഒരാള്‍ മാത്രമേ ലോകകപ്പ് ടീമില്‍ കാണുകയുള്ളൂ എന്നും സൂചനയുണ്ട്.

Related Articles

Back to top button