Cricket

77 പന്തില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് വിന്‍ഡീസ് താരം; 22 സിക്‌സര്‍!!

ലോക ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയുമായി വിന്‍ഡീസ് താരം റക്കീം കോര്‍ണ്‍വാള്‍. അമേരിക്കയില്‍ നടക്കുന്ന അറ്റ്‌ലാന്‍ഡ ഓപ്പണ്‍ ടി20യിലാണ് വിന്‍ഡീസ് യുവതാരത്തിന്റെ വെടിക്കെട്ട് പ്രകടനം. അറ്റ്‌ലാന്‍ഡ ഫയേഴ്‌സിന് വേണ്ടി ഇറങ്ങിയാണ് ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടിന് താരം തിരികൊളുത്തിയത്.

നിരവധി റിക്കാര്‍ഡുകള്‍ പിറന്നെങ്കിലും ഈ മല്‍സരത്തിന് ഒഫീഷ്യല്‍ ടി20 സ്റ്റാറ്റസില്ല. അതുകൊണ്ട് തന്നെ റിക്കാര്‍ഡ് ബുക്കുകളില്‍ ഇടംപിടിക്കാനും സാധ്യതയില്ല. 22 സിക്‌സറുകളും 17 ഫോറുകളുമാണ് കോര്‍ണ്‍വാള്‍ അടിച്ചെടുത്തത്. സ്‌ട്രൈക്ക് റേറ്റ് 266.23. എതിര്‍ ടീമിലെ ബൗളര്‍മാരെല്ലാം ആവശ്യത്തിന് അടിയേറ്റ് നിലംപരിശായി. ഏറ്റവും നന്നായി പന്തെറിഞ്ഞ ബൗളറുടെ ഇക്കോണോമി പോലും 11.25 ആണ്.

അറ്റ്‌ലാന്‍ഡ ഫയേഴ്‌സ് 20 ഓവറില്‍ അടിച്ചെടുത്തത് 326 റണ്‍സാണ്. ബാറ്റു ചെയ്ത മറ്റ് രണ്ട് താരങ്ങളും അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. 16 ടീമുകള്‍ പങ്കെടുക്കുന്ന അറ്റ്‌ലാന്‍ഡ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ വിവിധ അന്താരാഷ്ട്ര താരങ്ങളും കളിക്കുന്നുണ്ട്.

സ്‌കോട്‌ലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ല്‍ കോട്‌സ്വര്‍, കാനഡയുടെ രവീന്ദ്രപാല്‍ സിംഗ്, യുഎഇയുടെ റോഹന്‍ മുസ്തഫ തുടങ്ങിയവരും കളിക്കുന്നുണ്ട്. ഡബിള്‍ സെഞ്ചുറി വാര്‍ത്ത വന്നതോടെ അറ്റ്‌ലാന്‍ഡ ഓപ്പണ്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

Related Articles

Back to top button