Cricket

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് യാതൊരു ഇളവുമുണ്ടാകില്ല!! വിരമിക്കുമോയെന്ന ചോദ്യങ്ങള്‍ക്കിടയില്‍ ധോണിയുടെ തുറന്നു പറച്ചില്‍

ഐപിഎല്‍ പതിനേഴാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായതോടെ എംഎസ് ധോണിയുടെ വിരമിക്കല്‍ ഒരിക്കല്‍ കൂടി ചൂടേറിയ ചര്‍ച്ചാ വിഷയമായിത്തീര്‍ത്തിരിക്കുകയാണ്.

ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ കഴിയാത്തതിന്റെ നിരാശ മത്സരശേഷമുള്ള ധോണിയുടെ ശരീരഭാഷയില്‍ നിന്നു തന്നെ വ്യക്തമായിരുന്നു.

വിരമിക്കല്‍ സംബന്ധിച്ച് ഉയരുന്ന വാര്‍ത്തകളില്‍ ധോണി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ഒരു പ്രതികരണം നടത്തിയിരുന്നു.

‘ധോണിയുടെ ഭാവി സംബന്ധിച്ച് ഒരുതരത്തിലുള്ള ചര്‍ച്ചയും ഡ്രസിംഗ് റൂമിലുണ്ടായിട്ടില്ല. അദ്ദേഹത്തോട് ഭാവിയെക്കുറിച്ച് ചോദിച്ചിട്ടില്ല. അദ്ദേഹവും ഒന്നും പറഞ്ഞിട്ടില്ല. ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ ധോണി തന്നെ വ്യക്തമാക്കും. അതുവരെ ഇടപെടാന്‍ ഞങ്ങള്‍ തയാറല്ല.’ വിശ്വനാഥന്‍ പറഞ്ഞു.

കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ധോണി സീസണില്‍ 14 മത്സരങ്ങിലും കളത്തിലെത്തിയിരുന്നു. 220.55 സ്‌ട്രൈക്ക് റേറ്റില്‍ 161 റണ്‍സും നേടി.

അവസാനമായി നീണ്ട മൗനത്തിനൊടുവില്‍ ധോണി തന്റെ കായിക ക്ഷമതയെക്കുറിച്ചും പ്രതികരിച്ചു. ‘ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം, വര്‍ഷത്തിലുടനീളം ഞാന്‍ ക്രിക്കറ്റ് കളിക്കുന്നില്ല എന്നതാണ്. അതിനാല്‍ പൂര്‍ണ കായികക്ഷമതയോടെ ഇരിക്കുക പ്രധാനമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായവരെയും യുവതാരങ്ങളെയുമാണ് നേരിടേണ്ടി വരുന്നത്. പ്രൊഫഷണല്‍ തലം അത്ര എളുപ്പമല്ല. വയസിന്റെ കാര്യത്തില്‍ ആരും ഇളവ് നല്‍കുകയുമില്ല,’ ധോണി വ്യക്തമാക്കി. ‘നിങ്ങള്‍ക്ക് കളിക്കണമെങ്കില്‍ മറ്റ് താരങ്ങളെപോലെ തന്നെ കായിക ക്ഷമതയുണ്ടാകണം.

ഭക്ഷണക്രമം, പരിശീലനം എന്നിവയെല്ലാം ഇതിന്റെ ഘടകങ്ങളാകുന്നു. സമൂഹമാധ്യമങ്ങളിലില്ലാത്തതുകൊണ്ട് തന്നെ ശ്രദ്ധ വ്യതിചലിക്കുന്നില്ല’ ധോണി കൂട്ടിച്ചേര്‍ത്തു.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ അവസാന ലീഗ് മത്സരത്തില്‍ 27 റണ്‍സിന്റെ തോല്‍വി സിഎസ്‌കെ ഏറ്റു വാങ്ങിയിരുന്നു. പ്ലേ ഓഫിന് യോഗ്യത നേടാന്‍ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

ആദ്യ പന്തില്‍ ധോണി സ്‌റ്റേഡിയത്തിനു വെളിയിലേക്ക് സിക്‌സര്‍ പായിച്ചെങ്കിലും അടുത്ത പന്തില്‍ അദ്ദേഹം പുറത്തായത് അവര്‍ക്ക് വലിയ തിരിച്ചടിയായി.

പിന്നീടുള്ള നാലു പന്തില്‍ ഒരു റണ്‍സ് മാത്രമാണ് അവര്‍ നേടിയത്. മത്സരശേഷം എതിര്‍ ടീമിലെ അംഗങ്ങള്‍ക്ക് ധോണി ഹസ്തദാനം ചെയ്യാഞ്ഞത് വലിയ വിവാദമായിരുന്നു. ബഹുമാനം ചോദിച്ചു വാങ്ങേണ്ടതല്ലെന്നായിരുന്നു ധോണി പിന്നീട് വിവാദങ്ങളോടു നടത്തിയ പ്രതികരണം.

Related Articles

Back to top button