Cricket

വമ്പു കാട്ടിയെത്തിയവരെ എറിഞ്ഞൊതുക്കി കേരള കടുവകള്‍!!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ ഹരിയാനയെ നിസാര സ്‌കോറില്‍ എറിഞ്ഞൊതുക്കി കേരളത്തിന്റെ ചുണക്കുട്ടികള്‍. ഗ്രൂപ്പ് സിയില്‍ കേരളത്തിന് ശക്തമായ വെല്ലുവിളിയാകുമെന്ന് കരുതിയ ഹരിയാനയെ വെറും 131 റണ്‍സില്‍ കേരളം ഒതുക്കി. പന്തെറിഞ്ഞ ബൗളര്‍മാരെല്ലാം വിക്കറ്റെടുത്തു എന്നതാണ് കേരള നിരയിലെ പ്രത്യേകത.

ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒട്ടും ആലോചിക്കാതെ ബൗളിംഗ് തെരഞ്ഞടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള ഹരിയാനയെ തോല്‍പ്പിക്കേണ്ടത് കേരളത്തിന് അത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു. കഴിഞ്ഞ കളിയില്‍ വൈശാഖ് ചന്ദ്രനായിരുന്നു ന്യൂബോള്‍ നല്‍കിയതെങ്കില്‍ ഇത്തവണ അബ്ദുള്‍ ബാസിത്തിനായിരുന്നു ആ നിയോഗം.

എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് ബാസിത്ത് ഉത്തരവാദിത്വം ഭംഗിയായി നിറവേണ്ടി. അങ്കിത് കുമാറാണ് ആദ്യ പന്തില്‍ തന്നെ പുറത്തായ താരം. ആദ്യ പന്തില്‍ വിക്കറ്റ് തെറിച്ചതിന്റെ ഞെട്ടലില്‍ നിന്ന് പിന്നെ പുറത്തു കടക്കാന്‍ ഹരിയാനയ്ക്ക് ഒരിക്കലും സാധിച്ചില്ല. മനു കൃഷ്ണനും വൈശാഖും ബേസില്‍ തമ്പിയുമെല്ലാം കോച്ച് ടിനു യോഹന്നാന്റെ നിര്‍ദേശത്തിന് അനുസരിച്ച് തന്നെ പന്തെറിഞ്ഞു.

ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന രാഹുല്‍ തെവാട്ടിയയെ അവസാന ഓവറുകളിലേക്ക് കാത്തു സൂക്ഷിക്കുകയായിരുന്നു ഹരിയാന തന്ത്രം. രണ്ടുവശത്തു നിന്നും വിക്കറ്റുകള്‍ പിഴുത് കേരളം ആ തന്ത്രത്തെ ചുവടോടെ തന്നെ വെട്ടി. കെഎം ആസിഫിനെയും ബേസിലിനെയും അവസാന ഓവറുകളിലേക്ക് മാറ്റി നിര്‍ത്തിയ സഞ്ജുവിന്റെ തന്ത്രം ഫലിക്കുന്നതാണ് മൊഹാലിയില്‍ കണ്ടത്.

തട്ടിയും മുട്ടിയും സിംഗിളുകളിലൂടെ മാത്രം റണ്‍സ് കണ്ടെത്താനേ എതിരാളികളെ കേരള ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ. ആദ്യ രണ്ട് കളികളിലും മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഹരിയാനയ്ക്ക് കേരളത്തിന് മുന്നില്‍ കാര്യമായി തിളങ്ങാന്‍ പോലും സാധിച്ചില്ല.

Related Articles

Back to top button